ന്യൂയോർക്ക് സിറ്റി: ഐക്യരാഷ്‌ട്ര സഭയുടെ ആസ്ഥാനത്തിന് മുന്നിൽ ആത്മഹത്യ ചെയ്‌ത് ടിബറ്റൻ വിശ്വാസി. വ്യാഴാഴ്‌ച വൈകിയാണ് ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്തിന് മുന്നിലെ റോഡിൽ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അമേരിക്കയിൽ 20 വർഷമായി താമസിച്ചുവരുന്ന ലോബ്‌ഗ റാംഗ്‌സെൻ എന്നയാളാണ് ആത്മഹത്യ ചെയ്‌തത്. ഇയാളെ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു.
രാത്രി ഏഴ് മണിയോടെ സ്ഥത്തെത്തിയ ലോബ്‌ഗ ടിബറ്റൻ കൊടി റോഡിന് വശത്ത് സ്ഥാപിച്ചു. പരമ്പരാഗത ടിബറ്റൻ വേഷവിധാനത്തോടെയായിരുന്നു ലോബ്‌ഗ റാംഗ്‌സെൻ എത്തിയത്. ഈ സമയം തെരുവിൽ ഏറെ ജനത്തിരക്ക് ഉണ്ടായിരുന്നു. ശരീരത്തിൽ തീകൊളുത്തി ഒരുമിനിട്ടിനകം തന്നെ ഇയാൾ റോഡിൽ വീണു. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാഞ്ഞെത്തി 15 സെക്കന്റുകൾക്കകം തീ കെടുത്തി. ശേഷം ബെല്ലെവു ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈനയെ ടിബറ്റിൽ നിന്ന് പുറത്താക്കണം എന്നെഴുതിയ ലഘുലേഖകളടക്കം സംഭവസ്ഥലത്ത്നിന്നും ലഭിച്ചിട്ടുണ്ട്. ടിബറ്റൻ സ്വാതന്ത്ര പ്രസ്‌ഥാനം അഥവാ ഫ്രീ ടിബറ്റ് ക്യാമ്പെയിന്റെ പ്രവർത്തകനാണ് ഇയാളെന്നാണ് കരുതുന്നത്. ടിബറ്റിലെ ചൈനീസ് അധിനിവേശത്തിനെതിരെ 2009 മുതൽ നാളിതുവരെ 150 ടിബറ്റ് വംശജർ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്‌തിട്ടുണ്ട്. നിലവിൽ ഇന്ത്യയിലുള്ള ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ മടങ്ങിവരണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |