
പലിശ കൂടിയാൽ വിലയിടിയും
കൊച്ചി: ക്രൂഡോയിൽ വിലയിലെ കുതിപ്പ് നാണയപ്പെരുപ്പം ഉയർത്തിയതോടെ സ്വർണ വിപണിയിൽ സമ്മർദ്ദം ശക്തമാകുന്നു. പശ്ചിമേഷ്യൻ യുദ്ധം എണ്ണ പ്രതിസന്ധി രൂക്ഷമാക്കിയതിനാൽ അമേരിക്കയിൽ വിലക്കയറ്റ ഭീഷണി ഏറിയെങ്കിലും സാമ്പത്തിക മേഖല ശക്തമായ നിലയിലാണ്. വിപണിയിൽ പണ ലഭ്യത ഉയർന്ന തലത്തിലായതോടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തിന് തിരിച്ചടിയായത്. കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,130 ഡോളറിലേക്ക് മൂക്കുകുത്തിയിരുന്നു. യുദ്ധം അവസാനിച്ചെങ്കിലും ആഗോള ഫണ്ടുകൾ സ്വർണത്തിലേക്ക് പണമൊഴുക്കാൻ മടിക്കുകയാണ്. അമേരിക്കയിൽ പലിശ കൂടുമെന്ന പ്രതീക്ഷയിൽ ഡോളറും യു.എസ് ബോണ്ടുകളും കരുത്താർജിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.
ജനുവരിയിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് 27 ശതമാനം ഇടിവാണ് അഞ്ച് മാസത്തിനിടെ സ്വർണ വിലയിലുണ്ടായത്.
വിപണിയിൽ വില സ്ഥിരത ഉറപ്പുവരുത്താനാണ് മുൻഗണനയെന്ന് പുതുതായി ചുമതലയേറ്റെടുത്ത ഫെഡറൽ റിസർവിന്റെ അദ്ധ്യക്ഷൻ കെവിൻ വാർഷ് ധന നയ യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. ഡിസംബറിൽ പലിശ നിരക്ക് അര ശതമാനം കൂടുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെയാണ് നിക്ഷേപകർ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ചത്.
പ്രതീക്ഷിച്ച വർദ്ധനയുണ്ടാകില്ലെന്ന് ഗോൾഡ്മാൻ സാക്ക്‌സ്
ഡിസംബറോടെ രാജ്യാന്തര സ്വർണ വില ഔൺസിന് 4,900 ഡോളറിലെത്തുമെന്ന് ആഗോള തലത്തിലെ പ്രമുഖ ധനകാര്യ ഏജൻസിയായ ഗോൾഡ്‌മാൻ സാക്ക്‌സ് വ്യക്തമാക്കി. ഈ വർഷം ഡിസംബറിൽ വില 5,400 ഡോളറാകുമെന്ന് നേരത്തെ അവർ പ്രവചിച്ചിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ വൻകിട നിക്ഷേപകർ സുരക്ഷിതത്വം തേടി ഡോളറിലേക്കും യു.എസ് ബോണ്ടുകളിലേക്കും പണം മാറ്റിയതാണ് സ്വർണത്തിന് തിരിച്ചടിയായത്.
പ്രധാന വെല്ലുവിളികൾ
1. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം
2. ആഗോള സാമ്പത്തിക അനിശ്ചിതത്വം
3. ക്രൂഡോയിൽ വിലയിലെ ചാഞ്ചാട്ടം
4. അമേരിക്കയിലെ പലിശ നിരക്കിലെ മാറ്റം
പവൻ വില
ജനുവരി 29 : 1,31,160 രൂപ
ജൂൺ 21: 1,07,120 രൂപ
ഇതുവരെയുള്ള ഇടിവ്
24,040 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |