
എണ്ണ വിലയിൽ ഉലഞ്ഞ് സാമ്പത്തിക മേഖല
ക്രൂഡോയിൽ വില നൂറ് ഡോളറിലേക്ക്
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ക്രൂഡോയിൽ വിലയിലുണ്ടായ കുതിപ്പ് രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നു. ഇറാനും അമേരിക്കയും ആക്രമണം കടുപ്പിച്ചതോടെ ഇന്നലെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളറിനടുത്തെത്തി. വെസ്‌റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്‌ള്യു.ടി.ഐ) ക്രൂഡ് വില ബാരലിന് 92 ഡോളർ കടന്നു. ഒരു മാസത്തിനിടെ ക്രൂഡോയിൽ വിലയിൽ ബാരലിന് പത്ത് ഡോളറിന്റെ വർദ്ധനയാണുണ്ടായത്. ഇതോടെ വിവിധ ഉത്പന്നങ്ങളുടെ വില കുതിച്ചുയരാൻ സാദ്ധ്യത ശക്തമായി.
നാണയപ്പെരുപ്പ ഭീഷണിയിൽ നിന്ന് കരകയറുന്ന ആഗോള സാമ്പത്തിക മേഖലയ്ക്ക് എണ്ണവിലയിലെ വർദ്ധന വലിയ വെല്ലുവിളിയാകും. വ്യാവസായിക ഉത്പാദനച്ചെലവ് കൂടാനും ഉപഭോഗത്തിൽ ഇടിവുണ്ടാക്കാനും ഇത് കാരണമാകും. അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള സമ്പദ്‌വ്യവസ്ഥകളിൽ മാന്ദ്യഭീഷണി ശക്തമാകുന്നതിനും എണ്ണ വിലയിലെ കുതിപ്പ് ഇടയാക്കും. വിലക്കയറ്റം രൂക്ഷമായാൽ പലിശ നിരക്ക് കുറച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് സൃഷ്‌ടിക്കാൻ കേന്ദ്ര ബാങ്കുകളുടെ നീക്കങ്ങൾക്കും തിരിച്ചടിയാകും.
വായ്പാ പലിശ വെല്ലുവിളി
മാന്ദ്യ ഭീഷണി കണക്കിലെടുത്ത് അമേരിക്ക, യൂറോപ്പ്, വിവിധ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ വരും മാസങ്ങളിൽ പലിശനിരക്ക് ഗണ്യമായി കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ലോക വിപണികൾ കഴിഞ്ഞ മാസങ്ങളിൽ മുന്നേറിയത്. എന്നാൽ എണ്ണവില കൂടുന്നതോടെ പലിശ കുറയ്ക്കാനുള്ള നടപടികൾ മരവിപ്പിക്കാൻ കേന്ദ്ര ബാങ്കുകൾ നിർബന്ധിതരായേക്കും.
വില വർദ്ധിപ്പിച്ച് കമ്പനികൾ
ഉത്പാദന ചെലവിലെ വർദ്ധന കണക്കിലെടുത്ത് വാഹന, കൺസ്യൂമർ ഉത്പന്ന വിപണികളിൽ കമ്പനികൾ വില വർദ്ധിപ്പിക്കുകയാണ്. മാരുതി സുസുക്കി ഉൾപ്പെടെയുള്ള കാർ നിർമ്മാതാക്കളും പ്രമുഖ എഫ്.എം.സി.ജി കമ്പനികളും വിലവർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഹരികളിൽ വിൽപ്പന സമ്മർദ്ദം
എണ്ണ വിലയിലെ കുതിപ്പിൽ ആശങ്കയേറിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കനത്ത തിരിച്ചടി നേരിട്ടു. സെൻസെക്‌സ്, നിഫ്‌റ്റി സൂചികകൾ ആറാഴ്ചത്തെ താഴ്ന്ന തലത്തിലാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. അമേരിക്കയിൽ പലിശ കൂടാനുള്ള സാദ്ധ്യതകളും വിപണിക്ക് സമ്മർദ്ദം വർദ്ധിപ്പിച്ചു.
ക്രൂഡ് വില 10 ഡോളർ കൂടുമ്പോൾ ഇന്ത്യയുടെ പ്രതിവർഷ ഇറക്കുമതി ചെലവിലെ വർദ്ധന
1 ലക്ഷം കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |