
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികൾ താമസിച്ച അഞ്ച് നില കെട്ടിടം തകർന്നതിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് സംസ്ഥാന സർക്കാർ. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഏഴുപേർ ചികിത്സയിലാണ്.
സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയും(81) ഭാര്യ ഉർമിള ഗുപ്‌തയും(71), മകൻ മഹേഷും ഇന്നലെ പിടിയിലായി.
ഒളിവിലായിരുന്ന ഹരിറാമിനെ രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നാണ് പിടികൂടിയത്. വിമുക്ത ഭടനായ ഇയാൾക്കെതിരെ സൗത്ത് കാമ്പസ് പൊലീസ് സ്റ്റേഷനിൽ മനഃപൂർവമല്ലാത്ത നരഹത്യ,അറ്റകുറ്റപ്പണിയിലെ അനാസ്ഥ, മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ഭാര്യയുടെ പേരിലാണ് കെട്ടിടം. വൈദ്യുതി കണക്ഷൻ മകന്റെ പേരിലാണ്.
കെട്ടിടത്തിന്റെ പഴക്കമാണ് അപകടത്തിലേക്ക് നയിച്ചതെന്ന അടിസ്ഥാനത്തിൽ ഡൽഹി കോർപറേഷനിലെ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മിഷണർ രാകേഷ് കുമാർ,സൗത്ത് സോൺ സൂപ്പറിംഗ് എൻജിനിയർ രൺവീർ സിംഗ്,സൗത്ത് സോൺ എക്‌സിക്യൂട്ടീവ് എൻജിനിയർ ലളിത് കുമാർ ഗോയൽ,സൗത്ത് സോൺ അസിസ്റ്റന്റ് എൻജിനിയർ സുനിൽ ചൗഹാൻ,ജൂനിയർ എൻജിനിയർ എന്നിവരെ മുഖ്യമന്ത്രി രേഖാഗുപ്‌ത സസ്‌പെൻഡ് ചെയ്തത്.
നാലുനിലയ്‌ക്ക്
മുകളിൽ വേണ്ട
നാലു നിലയ്‌ക്ക് മുകളിൽ അനധികൃതമായി കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടിയാരംഭിച്ച് ഡൽഹി സർക്കാർ. ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. സത്യനികേതനിൽ പൊളിഞ്ഞ കെട്ടിടത്തിന്റെ മൂന്ന് നിലകൾ അനധികൃതമായാണ് കെട്ടിപ്പൊക്കിയത്.
ഉന്നത തല അന്വേഷണം
പ്രഖ്യാപിച്ച് ഹൈക്കോടതി
ദുരന്തത്തിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യത്തിന്റെ കാര്യത്തിൽ രാജ്യതലസ്ഥാനത്ത് ദയനീയ സാഹചര്യമാണെന്ന് നിരീക്ഷിച്ചാണിത്. സംഭവത്തിൽ ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉന്നത തല അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വിവരങ്ങൾ കോടതിക്ക് കൈമാറണം. ഡൽഹിയിലെ പി.ജി ഹോസ്റ്റലുകളുടെ സുരക്ഷയിൽ ഓഡിറ്റ് നടത്തണം. ചട്ടങ്ങൾ പാലിച്ചാണോ നിർമ്മാണമെന്ന് കണ്ടെത്തണം. ഹോസ്റ്റലുകളുടെ നടത്തിപ്പു സംബന്ധിച്ച് പ്രത്യേക ചട്ടമില്ലെങ്കിൽ രൂപീകരിക്കണം. ഡൽഹിയിൽ വിദ്യാർത്ഥികളുടെ ജീവനും സുരക്ഷയ്‌ക്കും ഗുരുതരമായ ഭീഷണിയാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ,ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. നിയമ വിദ്യാർത്ഥി അനികേത് കുമാർ ഗുപ്‌ത സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്ര-ഡൽഹി സർക്കാരുകൾ,ഡൽഹി മുനിസിപ്പൽ കോർപറേഷൻ,ഡൽഹി സർവകലാശാല തുടങ്ങിയവയ്‌ക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. 25ന് വീണ്ടും പരിഗണിക്കും
കോർപറേഷനും
സർവകലാശാലയും
ഉത്തരവാദികൾ
കെട്ടിടയുടമ മാത്രമല്ല ഡൽഹി മുനിസിപ്പൽ കോർപറേഷൻ,ഡൽഹി സർവകലാശാല എന്നിവരും ദുരന്തത്തിന് ഉത്തരവാദികളാണെന്ന് ഹൈക്കോടതി വിമർശിച്ചു. ഡൽഹിയിൽ പഠനത്തിനു വരുന്ന വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ശോചനീയാവസ്ഥയിലാണ്. മെച്ചപ്പെട്ട ഹോസ്റ്റലുകൾ ലഭ്യമാക്കുന്നതിൽ കോർപറേഷനും ഡൽഹി സർവകലാശാലയും ഒരുപോലെ പരാജയപ്പെട്ടു. അതിനാലാണ് സ്വകാര്യ പി.ജികളെ വിദ്യാർത്ഥികൾക്ക് ആശ്രയിക്കേണ്ടി വരുന്നതെന്നും കോടതി വിമർശിച്ചു. കെട്ടിടാവശിഷ്‌ടങ്ങളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടെങ്കിൽ അവരെ രക്ഷിക്കാൻ ഇരട്ടി അദ്ധ്വാനം നടത്താൻ കോടതി നിർദ്ദേശിച്ചു.
അതേസമയം മരിച്ചവരുടെ പേരുകൾ പുറത്തു വിടാത്തതിൽ ദുരൂഹതയുണ്ടെന്ന് എൻ.എസ്.യു.ഐ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |