
ന്യൂഡൽഹി: തങ്ങളുടെ അനുമതി വാങ്ങാതെ നിയമനം നടത്തിയെന്ന് പഞ്ചാബ് സർക്കാർ എതിർപ്പുയർത്തുന്നതിനിടെ,ജസ്റ്റിസ് അശ്വനി കുമാർ മിശ്ര പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്നലെ ചുമതലയേറ്റു. ഗവർണർ ഗുലാബ് ചാന്ദ് കട്ടാരിയ സത്യവാചകം ചൊല്ലിക്കൊടുത്തു. ചണ്ഡിഗറിലെ ലോക്‌ഭവനിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ ബഹിഷ്‌കരിച്ചു.
ഇതേ ഹൈക്കോടതിയിൽ ആക്‌ടിംഗ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു വരികയായിരുന്നു അശ്വനി കുമാർ. നിയമനത്തിനെതിരെ പഞ്ചാബ് കാബിനറ്റ് പ്രമേയം പാസാക്കുകയും സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി ആഗസ്റ്റ് 12ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ പഞ്ചാബിന് കത്തയച്ചിരുന്നു. എന്നാൽ,അഭിപ്രായം അറിയിക്കുന്നതു വരെ കാത്തുനിൽക്കാതെ ധൃതിപിടിച്ചു നിയമനം നടത്തിയെന്നാണ് ആംആദ്മി സർക്കാരിന്റെ പരാതി.
ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബ് സർക്കാരിന്റെ നിലപാടിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ അപലപിച്ചു.
രാജസ്ഥാന് സ്ഥിരം
ചീഫ് ജസ്റ്റിസായി
ജസ്റ്റിസ് സഞ്ജയ് കുമാർ അഗ്രവാൾ ഇന്നലെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്രു. ഛത്തീസ്ഗഢ് ഹൈക്കോടതിയിലെ ജഡ്‌ജിയായിരുന്നു. ഗവർണർ ഹരിഭാവു കിസൻറാവു ബാഗ്ഡെ സത്യവാചകം ചൊല്ലികൊടുത്തു. ആക്‌ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് പ്രകാശ് ശർമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. സഹജഡ്‌ജിമാരെ ഭീഷണിപ്പെടുത്തുന്നു, ബന്ധു നിയമനം നടത്തുന്നു,ചില അഭിഭാഷകരുടെ കേസുകളിൽ അനുകൂല നിലപാടെടുക്കുന്നു തുടങ്ങിയവയായിരുന്നു പരാതികൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജഡ്‌ജി സന്ദീപ് മേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തു നൽകിയതിനു പിന്നാലെയാണ് സ്ഥിരം ചീഫ് ജസ്റ്റിസിനെ നിയമിക്കാനുള്ള നടപടിയിലേക്ക് കൊളീജിയം കടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |