
ന്യൂഡൽഹി: അരുണാചൽപ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലെ തക്‌സിംഗ് പ്രദേശത്ത് അടുത്തിടെയുണ്ടായ സംഘർഷങ്ങളിൽ പരിഹാരമുണ്ടാക്കാൻ ഇന്ത്യ-ചൈന കമാൻഡർമാർ ചർച്ച നടത്തി. അതിർത്തിയിൽ സമാധാനം നിലനിറുത്താനും ചർച്ചകൾ തുടരാനും ധാരണയിലെത്തി.
അരുണാചൽപ്രദേശിലെ കിബിത്തൂ സെക്ടറിൽ ഇന്ത്യൻ ഭാഗത്തുള്ള വാച്ച-ദമായ് അതിർത്തി മീറ്റിംഗ് പോയിൻ്റിലായിരുന്നു ചർച്ചകൾ. വച്ചാ-ദമായ് അതിർത്തി മീറ്റിംഗ് പോയിൻ്റിലെ ആദ്യ കോർപ്സ് കമാൻഡർതല സൈനികചർച്ചയാണിത്. ലഡാക്ക് സെക്ടറിലെ ചുസുൽ-മോൾഡോ അതിർത്തി മീറ്റിംഗ് പോയിൻ്റിലാണ് കമാൻഡർതല ചർച്ചകൾ നടന്നിരുന്നത്.
നാഗാലാൻഡിലെ രംഗപഹാറിർ ആസ്ഥാനമായ സ്‌പിയർ കോർപ്‌സ്(3 കോർപ്‌സ്) കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയ ഇന്ത്യൻ പക്ഷത്തെ നയിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയിലെ നിയന്ത്രണരേഖയുടെ ചുമതല സ്‌പിയർ കോർപ്‌സിനാണ്.
അരുണാചൽപ്രദേശിൽ നിയന്ത്രണരേഖയിൽ സംഘർഷങ്ങളുളള സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച. ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ആഗസ്റ്റ് 25 ന് ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചയാണ് ചർച്ചകൾക്ക് വഴിയിട്ടത്. ഈമാസം 12-13 തീയതികളിൽ ന്യൂഡൽഹിയിലെ ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുക്കാനിടയുള്ളതും ചർച്ചയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
2020 ൽ കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയ്‌ക്കിരുവശവും ഉടലെടുത്ത സംഘർഷം പരിഹരിക്കാൻ ഉഭയകക്ഷി-നയതന്ത്ര ചർച്ചകൾക്ക് സാധിച്ചിരുന്നു. ഇതിനായി കിഴക്കൻ ലഡാക്കിലെ ചുഷുൽ-മോൾഡോ അതിർത്തി മീറ്റിംഗ് പോയിൻ്റിൽ 23 റൗണ്ട് കോർപ്സ് കമാൻഡർതല യോഗങ്ങളാണ് നടന്നത്. അതിർത്തിയിലെ സംഘർഷകേന്ദ്രങ്ങളായ ഡെപെസാംഗ് സമതലങ്ങളിലും ഡെംചോക്കിലുമുള്ള പട്രോളിംഗ് വിഷയങ്ങളിൽ ധാരണയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |