SignIn
Kerala Kaumudi Online
Saturday, 11 July 2026 1.13 PM IST

ചൈനയുടെ ആ മോഹം വെറും വ്യാമോഹം മാത്രം, പുതിയ വ്യോമസേന റാങ്കിംഗിൽ ഇന്ത്യൻ കുതിച്ചുകയറ്റം

indian-air-force-rafale
ഇന്ത്യയുടെ യുദ്ധവിമാനം

വ്യോമ ശക്തിയുടെ കാര്യത്തിൽ ഇന്ത്യയാണോ ചൈനയാണോ മുന്നിൽ, ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ ചൈന പാകിസ്ഥാനെ സഹായിക്കുകയാണെങ്കിൽ ഇന്ത്യയെ അത് എങ്ങനെ ബാധിക്കും? ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്ന ചോദ്യങ്ങളാണ് ഇവ. ഈവർഷത്തെ ആഗോള വ്യോമശക്തി റാങ്കിംഗ് നില പുറത്തുവന്നപ്പോഴും ഈ ചോദ്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. റാങ്കിംഗ് പ്രകാരം ചൈനയെക്കാൾ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാനാകട്ടെ ആദ്യ പത്തുസ്ഥാനങ്ങളിൽപ്പോലും ഇല്ല.

2026 റാങ്കിംഗ്

വേൾഡ് ഡയറക്ടറി ഒഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA ) ആണ് റാങ്ക് പട്ടിക പുറത്തുവിട്ടത്. ആഗോളതലത്തിൽ വ്യോമസേനയുടെ ശക്തി വിലയിരുത്തുന്നവരാണ് ഇവർ. പട്ടിക പ്രകാരം ചൈനയെക്കാൾ ഒരു സ്ഥാനം മുന്നിലാണ് ഇന്ത്യൻ വ്യോമസേന. 69.4 ട്രൂവാല്യൂ റേറ്റിംഗുമായി (ടിവിആർ) ഇന്ത്യ ആറാംസ്ഥാനത്തെത്തിയപ്പോൾ 63.8 ടിവിആറുമായി ചൈന ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൊത്തത്തിലുള്ള കരുത്തിനൊപ്പം സേനയിലെ ആധുനിക വൽക്കരണം, ലോജിസ്റ്റിക് പിന്തുണ, ആക്രമണ-- പ്രതിരോധ ശേഷി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ടിവിആർ നിശ്ചയിക്കുന്നത്. ഒരു രാജ്യത്തിന്റെ വ്യോമസേനയുടെ ശക്തി കേവലം ആ രാജ്യത്തിന്റെ വിമാനങ്ങളുടെ എണ്ണംകൊണ്ടല്ല മറിച്ച് ഗുണനിലവാരവും അവരുടെ കൈവശമുള്ള ആയുധങ്ങളുടെയും വിഭവങ്ങളുടെ മൊത്തത്തിലുള്ള സവിശേഷതകളും പരിഗണിച്ച് വിലയിരുത്തുന്നത് എന്നർത്ഥം. റാങ്കിംഗ് പ്രകാരം ചൈനയുടെ അടുത്ത പങ്കാളിയായ പാകിസ്ഥാൻ പതിനെട്ടാം സ്ഥാനത്താണ്. വെറും 46.3 ടിവിആർ മാത്രമാണ് അവർക്ക് ലഭിച്ചത്.

ജപ്പാനും ഇന്ത്യയ്ക്ക് താഴെ

പട്ടികയിൽ ഒന്നാം സ്ഥാനത്ത് യുണൈറ്റഡ് സ്റ്റേറ്റ് എയർഫോഴ്സാണ്. സ്കോർ 242.9. യുണൈറ്റഡ് സ്റ്റേറ്റ് നേവിയാണ് രണ്ടാം സ്ഥാനത്ത്. റഷ്യൻ വ്യോമസേന മൂന്നാം സ്ഥാനത്തുണ്ട്. ഏഷ്യയിലെ ഏക വികസിത രാജ്യമായ ജപ്പാൻ എട്ടാം സ്ഥാനത്താണ്. ഇസ്രയേലും ഫ്രാൻസുമാണ് ഒമ്പതും പത്തും സ്ഥാനങ്ങളിൽ.

കണക്കുകൾ പ്രകാരം ഇന്ത്യൻ വ്യോമസേനയുടെ പക്കൽ 1,716 വിമാനങ്ങളാണുള്ളത്. ഇതിൽ വലിയവിഭാഗം റാഫേൽ ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളാണ്. ഹെലികോപ്ടറുകൾ മുപ്പതുശതമാനത്തോളം വരും. ഇതിൽ ഇന്ത്യ സ്വന്തമായി നിർമ്മിച്ചതും റഷ്യയിൽ നിന്ന് വാങ്ങിച്ചതും ഉൾപ്പെടും. ഇതിനൊപ്പം ട്രാൻസ്പോർട്ട് വിമാനങ്ങളുമുണ്ട്. കൂടുതൽ വിമാനങ്ങളും ഹെലികോപ്ടറുകളും വാങ്ങാനുളള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതുകൂടി എത്തുമ്പോൾ ഇന്ത്യയുടെ കരുത്ത് വീണ്ടും കൂടും.

English Summary

Questions about whether India or China has the stronger air force gained attention during Operation Sindoor. Another major concern was how India would be affected if China supported Pakistan during any conflict between India and Pakistan. These issues became widely discussed during the operation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA AIR FORCE, CHINA AIR FORCE, AIR FORCE STRENGTH COMPARISON, INDIA CHINA MILITARY, INDIA CHINA AIR FORCE MANGLISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360