ടൊറാന്റോ: ആദ്യ പകുതിയിൽ ഗോൾരഹിതമായ മത്സരം, രണ്ടാം പകുതിയിൽ അടിക്ക് തിരിച്ചടി നൽകി വിജയിച്ച് കയറി പോർച്ചുഗൽ. കാനഡയിലെ ടൊറാന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം രണ്ട് ഗോൾ വഴങ്ങിയ ക്രൊയേഷ്യ ലോകകപ്പിൽ നിന്ന് പുറത്ത്. സൂപ്പർതാരം ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യക്ക് ഇത്തവണയും ലോകകപ്പിനുള്ള ഭാഗ്യമില്ല.
അതേസമയം പോർച്ചുഗൽ സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് ആറ് ലോകകപ്പുകളിൽ ഗോൾനേട്ടം 11 ആയി ഉയർത്താനായി. ഇവാൻ പെരിസിച്ചിലൂടെ 53-ാം മിനിട്ടിൽ ഗോൾ നേടിയ ക്രൊയേഷ്യയോട് സമനില ഗോൾ നേടിയത് റോണോ ആണ്. 68-ാം മിനിട്ടിൽ റൊണാൾഡോ നേടിയത് പെനാൾട്ടി ഗോൾ. ഇൻജുറി ടൈമിൽ (90+4) ഗോൺസാലോ റാമോസിലൂടെ പോർച്ചുഗൽ രണ്ടാം ഗോളും നേടി.
രണ്ടാം പകുതിയിൽ കൂട്ടപ്പൊരിച്ചിലായിരുന്നു നടന്നത്. റാമോസ് ഗോൾ നേടിയതിന് മറുപടിയായി 90+13-ാം മിനിട്ടിൽ മരിയോ പസാലിച്ചിലൂടെ ക്രൊയേഷ്യ പിന്നെയും വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്‌സൈഡെന്ന് തെളിഞ്ഞു. അതിനുമുൻപായി 75-ാം മിനിട്ടിൽ മാറ്റിയോ കൊവാച്ചിച്ചിന്റെ തകർപ്പൻ ഷോട്ട് പോർച്ചുഗൽ ഗോളി സേവ് ചെയ്‌തു. 81-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗൽ പിൻവലിച്ചു. 87-ാം മിനിട്ടിൽ റെനാറ്റോ വൈഗയുടെ ഹെഡറിലൂടെ പോർച്ചുഗലിന് മൂന്നാം ഗോൾ സാദ്ധ്യത വന്നെങ്കിലും അത് ഗോളായില്ല.നൂനോ മെൻഡസിന്റെ കോർണർ കിക്കാണ് വൈഗ ഗോളാക്കാൻ ശ്രമിച്ചത്. മത്സര വിജയത്തോടെ പ്രികോർട്ടറിൽ ഇനി സ്‌പെയിനിനെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |