അബുദാബി: ലക്ഷക്കണക്കിന് പ്രവാസികളുള്ള രാജ്യമാണ് യുഎഇ. ജോലിക്കായി മാത്രമല്ല, വിനോദസഞ്ചാരത്തിനായും ഇവിടേക്ക് ഓരോ വർഷവും എത്തുന്നത് മലയാളികൾ ഉൾപ്പെടെ കോടിക്കണക്കിന് ജനങ്ങളാണ്. ഇപ്പോഴിതാ 2027ലെത്തുന്ന അതിഥികളെ സ്വീകരിക്കാൻ പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് അബുദാബി. എമിറേറ്റിലുടനീളമുള്ള ഹോട്ടലുകൾക്കും അപ്പാർട്ട്‌മെന്റുകൾക്കും ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.
സന്ദർശകർക്ക് എമിറാത്തി സംസ്‌കാരവും പാരമ്പര്യവും മനസിലാക്കിക്കൊടുക്കണമെന്നാണ് നിർദേശം. 2027ന്റെ ആദ്യ പാദത്തിൽ തന്നെ ഇത് പൂർണമായും നടപ്പിലാകും. നിലവിൽ 65 മാനദണ്ഡങ്ങളാണ് ഹോട്ടലുടമകൾക്ക് നൽകിയിരിക്കുന്നത്. അബുദാബിയിലെത്തുന്ന സന്ദർശകർക്ക് അവരുടെ താമസത്തിലുടനീളം എമിറാത്തി ആതിഥ്യമര്യാദയുടെ രീതികൾ അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പ് അറിയിച്ചു.
അതിഥികൾക്ക് പരമ്പരാഗതമായ എമിറാത്തി കാപ്പിയും ഈത്തപ്പഴവും നൽകുക, പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണങ്ങൾ വിളമ്പുക, യുഎഇ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും വശങ്ങൾ തിരിച്ചറിയാൻ സഹായിക്കുക എന്നിവ ഉൾപ്പെടെ മാനദണ്ഡങ്ങളിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഹോട്ടൽ ജീവനക്കാരെ നേരത്തേ തന്നെ പരിശീലിപ്പിക്കണമെന്നും നിർദേശമുണ്ട്.
നാഷണൽ പ്രോജക്‌ട് ഓഫീസ്, ഫെഡറൽ നാഷണൽ കൗൺസിൽ ഫോർ എംപവർമെന്റ് ഓഫ് എമിറാത്തി ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സൊസൈറ്റിയുടെ നാഷണൽ ഐഡന്റിറ്റി കമ്മിറ്റി എന്നിവയുടെ പിന്തുണയോടെയാണ് മാനദണ്ഡങ്ങൾ വികസിപ്പിച്ചെടുത്തത്. അബുദാബി ടൂറിസം സ്‌ട്രാറ്റജി 2030ന്റെ ഭാഗം കൂടെയാണ് ഈ നീക്കം. പ്രമുഖ ആഗോള ടൂറിസം കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.
Abu Dhabi will introduce 65 new standards for hotels and apartments in the first quarter of 2027. The guidelines aim to showcase Emirati culture and hospitality through traditional coffee, dates, local cuisine, heritage experiences, and staff training, as part of Abu Dhabi’s Tourism Strategy 2030.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |