
ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ നായകൻ ഇഷാൻ കിഷന്റെ ഡബിൾ സെഞ്ച്വറിയുടെ പിൻബലത്തിൽ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റൻ ഒന്നാം ഇന്നിംഗ്‌സ് സ്കോർ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഈസ്റ്റ് സോൺ ഒന്നാം ഇന്നിംഗ്‌സിൽ 708 റൺസെടുത്ത് ഓൾഔട്ടായി. ഇഷാന്റെ ബാറ്റിംഗ് തന്നെയായിരുന്നു ചിന്നസ്വാമി സ്റ്രേഡിയത്തിൽ രണ്ടാം ദിനത്തിലേയും ഹൈലൈറ്റ്. ആദ്യ ദിനം സെഞ്ച്വറി നേടിയ ഇഷാൻ രണ്ടാം ദിനം ഡബിൾ സെഞ്ച്വറി കുറിച്ച് 250ഉം കടന്ന് കുതിച്ചു. സെഞ്ച്വറിയുമായി യുവതാരം കുമാർ കുശാഗ്ര (101) ക്യാപ്ടന് മികച്ച പിന്തുണ നൽകി.
385/4 എന്ന നിലയിലാണ് ഈസ്റ്റ് സോൺ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. വ്യക്തിഗത സ്കോർ 111ൽ രണ്ടാം ദിനം കളിയാരംഭിച്ച ഇഷാൻ സത്ത് സോൺബൗളർമാർക്ക് മേൽ ആധിപത്യം തുടർന്നു. കുശാഗ്രയും ഇഷാനും അഞ്ചാം വിക്കറ്റിൽ 290 പന്തിൽ 230 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.സെഞ്ച്വറി തികച്ചതിന് പിന്നാലെ കുശാഗ്രയെ വിജയ് പുറത്താക്കി. 270 പന്തിലാണ് ഇഷാൻ ഡബിൾ സെഞ്ച്വറി തികച്ചത്. 100. നിന്ന് 200ൽ എത്തിയത് 148 പന്തുകൾ നേരിട്ടാണ്. ഡബിൾ തികട്ട ശേഷം ഗിയർമാറ്റിയ ഇഷാൻ അടുത്ത 50 റൺസ് നേടിയത് വെറും 31 പന്തുകളിൽ നിന്നാണ്. സ്പിന്നർമാരായ ശ്രേയസ് ഗോപാലും ടി.വിജയ്‌യുമാണ് ഇഷാന്റെ ബാറ്രിന്റെ ചൂട്കൂടുതൽ അറിഞ്ഞത്. 250 റൺസിൽ എത്തിയതിന് പിന്നാലെ കടുത്ത ചൂടും ക്ഷീണവും പേശിവലിവും മൂലം ഇഷാൻ റിട്ടയേർഡ് ഹർട്ടായി. നോർത്ത് സോൺ അപ്പോൾ 611ൽ എത്തിയിരുന്നു. അനുകുൽ റോയ് (45),എം.ഡി കുറെയ്ഷി (40) മുഹമ്മദ് ഷമി (28) എന്നിവരും തിളങ്ങി. ഒമ്പതാമനായി ക്രീസിൽ തിരിച്ചെത്തിയ ഇഷാൻ 20 റൺസ് കൂടി നേടി പുറത്തായി. 334 ബോളുകൾ നേരിട്ട ഇഷാൻ 30 ഫോറും 7 സിക്സും അടിച്ചു.
വിജയ് സൗത്ത് സോണിനായി 4 വിക്കറ്റ് വീഴ്‌ത്തി. അന്താരാഷ്ട്ര താരം മുഹമ്മദ് സിറാജിനും മലയാളി താരം എം.ഡി നിധീഷിനും വിക്കറ്രൊന്നും കിട്ടിയില്ല.
708- ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്.
1991ന് ശേഷം ദുലീപ് ട്രോഫി ഫൈനലിൽ ഒരിന്നിംഗ്സിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ടോട്ടലാണ് ഒന്നാം ഇന്നിംഗ്സിൽ ഈസ്റ്റ് സോൺ നേടിയത്.
1-ദുലീപ് ട്രോഫിയിൽ ഒരിന്നിംഗ്സിൽ 250 റൺസ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷൻ. 552 മിനിട്ടാണ് താരം ക്രീസിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |