അബുദാബി: ഓരോ തവണ നാട്ടിൽ വരുമ്പോഴും ധാരാളം സമ്മാനങ്ങളുമായി എത്തുന്നവരാണ് പ്രവാസികൾ. പ്രത്യേകിച്ച് കുട്ടികളുള്ളവരാണെങ്കിൽ അവർക്കായി കളിപ്പാട്ടങ്ങളും കൊണ്ടുവരാറുണ്ട്. എന്നാൽ, നിങ്ങൾ സന്തോഷത്തോടെ കൊണ്ടുവരുന്ന സമ്മാനങ്ങൾ അവർക്ക് ദോഷമായാലോ? കളിപ്പാട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ചില ആപത്തുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അടുത്തിടെ ഷാർജയിൽ താമസിക്കുന്ന അഞ്ച് വയസുകാരന്റെ കുടലിൽ കാന്തങ്ങളടങ്ങിയ 52 മുത്തുകൾ കണ്ടെടുത്തിരുന്നു. തുടർന്ന് കുട്ടിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി.
നിലവിൽ കുട്ടി സുഖം പ്രാപിച്ചെങ്കിലും ഇത്തരം കളിപ്പാട്ടങ്ങൾ വലിയ അപകടമുണ്ടാക്കുമെന്നാണ് ഈ സംഭവം ഓർമപ്പെടുത്തുന്നത്. ഇത്തരം കളിപ്പാട്ടങ്ങൾ യുഎഇയിലും മറ്റ് രാജ്യങ്ങളിലും വിപണിയിൽ സജീവമാണ്. എന്നാൽ, ഈ ചെറിയ കാന്തങ്ങൾ കുട്ടികൾ വിഴുങ്ങിയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പല മാതാപിതാക്കൾക്കും അറിയില്ല. നാണയങ്ങളോ മറ്റ് വസ്‌തുക്കളോ വിഴുങ്ങുന്നതിൽ നിന്ന് വ്യത്യസ്‌തമായി ആന്തരികമായി ഗുരുതര പരിക്കുണ്ടാകാൻ ഇവ കാരണമാകുന്നു.
ബിൽഡിംഗ് കിറ്റുകൾ, കാന്തങ്ങളടങ്ങിയ ബോളുകൾ, മുത്തുകൾ തുടങ്ങി നിരവധി കളിപ്പാട്ടങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ പലതിലും ശക്തിയേറിയ നിയോഡൈമിയം കാന്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ തീരെ ചെറുതും ആകർഷകവുമായതിനാൽ കുട്ടികൾ വിഴുങ്ങാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കുട്ടികൾ ഒന്നിലധികം കാന്തങ്ങൾ വിഴുങ്ങിയാൽ അവ കുടലിന്റെ വിവിധ ഭാഗങ്ങളിലായി പരസ്‌പരം ആകർഷിക്കും. ഇതോടെ രക്തപ്രവാഹം തടസപ്പെടും. ആന്തരികമായി മുറിവുണ്ടാകാനും കാരണമാകും. ഇത് മൂലം കുടലിൽ ദ്വാരങ്ങളുണ്ടാകാനും അണുബാധയുണ്ടാകാനും മരണം പോലും സംഭവിച്ചേക്കാനും സാദ്ധ്യതയുണ്ട്.
ഒന്നോ രണ്ടോ കാന്തങ്ങൾ പോലും വളരെ അപകടം വിളിച്ചുവരുത്തുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ലക്ഷണങ്ങൾ ഉടൻ പ്രത്യക്ഷപ്പെടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ, ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കാതിരിക്കുന്നതാണ് ഉത്തമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |