ദോഹ: മധുരപാനീയങ്ങൾക്ക് എക്സൈസ് നികുതി ഏർപ്പെടുത്തി ഖത്തർ. പൊതുജനാരോഗ്യ സംരക്ഷണം, പഞ്ചസാരയുടെ അമിത ഉപയോഗം നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പുതിയ എക്സൈസ് നികുതി ഇന്നലെ മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചാസാരയുടേയൊ മധുരത്തിന്റെയോ അളവ് കണക്കാക്കി നികുതി ഈടാക്കുന്ന ഡിയേർഡ് വോളുമെട്രിക് മോഡൽ അനുസരിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്.
ശീതളപാനീയങ്ങൾ, മധുരമുള്ള പാക്കറ്റ് ജ്യൂസുകൾ, ഡ്രിംഗ്സ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മധുരമുള്ള പൊടികൾ, സിറപ്പുകൾ, എക്സ്‌ട്രാക്റ്റുകൾ തുടങ്ങിയ മധുരപാനീയങ്ങൾക്കാണ് പുതിയ നിയമം ബാധകമാകുക. നികുതി ബാധകമാകുന്ന ഇത്തരം ഉൽപ്പന്നങ്ങൾ കൈവശമുള്ള വ്യാപാരികൾ സ്റ്റോക്ക് വിവരങ്ങൾ ടാക്സ് പ്ലാറ്റ്‌ഫോമായ ധരീബ വഴി വെളിപ്പെടുത്തണമെന്നാണ് അധികൃതരുടെ നിർദേശം.
ആകെ സ്റ്റോക്ക് രണ്ടുലക്ഷം ലിറ്ററിൽ കുറവാണെങ്കിൽ നികുതി അടയ്‌ക്കേണ്ടതില്ല. എന്നാൽ രണ്ടുലക്ഷമോ അതിൽ കൂടുതലോ സ്റ്റോക്ക് കൈവശമുണ്ടെങ്കിൽ നിർബന്ധമായും ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുകയും നികുതി അടയ്ക്കുകയും വേണം. ജൂലയ് 6 മുതൽ 90 ദിവസത്തിനകം നികുതി റിട്ടേൺ സമർപ്പിക്കാനും റിട്ടേൺ സമർപ്പിച്ച് 30 ദിവസത്തിനകം നികുതി തുക അടയ്ക്കാനും അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് മാത്രമായിരിക്കും നികുതി ബാധകമാവുക. അതേസമയം, ചായ, ഫ്രഷ് ജ്യൂസ് ഉൾപ്പെടെ കടകളിൽ ഉപഭോക്താക്കൾക്കായി നേരിട്ട് തയ്യാറാക്കി നൽകുന്നവയെ എക്സൈസ് നികുതിയിൽ നിന്നും ഒഴിവാക്കിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |