ഹൈദരാബാദ്: സർക്കാർ എഞ്ചിനീയർക്കെതിരെ അനധികൃത സ്വത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളിൽ 150 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്. അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ആണ് റെയ്‌ഡ് നടത്തിയത്. സ്വത്തിൽ റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, വാണിജ്യ കെട്ടിടങ്ങൾ, നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്‌മെന്റ് പ്രോജക്‌ടുകൾ, സ്വർണം, ബാങ്ക് നിക്ഷേപങ്ങൾ, വാഹനങ്ങൾ മറ്റ് മൂല്യമേറിയ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.
ഹൈദരാബാദിലെ റിന്യൂവബിൾ എനർജി ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിലെ ഡിവിഷണൽ എഞ്ചിനീയർ മുത്യം വെങ്കട രമണയ്ക്കെതിരെയാണ് പരാതി ഉയർന്നത്. രമണയുടെ വീട്ടിലും ഓഫീസിലും ബന്ധുക്കളുടെ വീടുകളിലുമാണ് റെയ്‌ഡ് നടന്നത്. തുടർന്ന് രമണയുടെ വരുമാനത്തിനും അപ്പുറത്തുള്ള സ്വത്തുക്കൾ കണ്ടെത്തുകയായിരുന്നു. ജോലിക്കിടെ കൈക്കൂലിയിലൂടെയും മറ്റുമാണ് ഇയാൾ സ്വത്തുക്കൾ ശേഖരിച്ചതെന്നാണ് എസിബിയുടെ വിലയിരുത്തൽ. റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ മേഖലയിലും ഇയാൾ നിക്ഷേപങ്ങൾ നടത്തിയിരുന്നു. രമണയുടെ ഭാര്യയുടെ പേരിൽ നാല് കൺസ്ട്രക്ഷൻ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.
നേരത്തെ രമണ കൈക്കൂലി കേസിലും പിടിയിലായിരുന്നു. ഹൈദരാബാദിലെ സൈബർ സിറ്റി സർക്കിളിലെ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഓഫീസിൽ ഡിവിഷണൽ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്നതിനിടെ 2019 ഡിസംബറിലാണ് ഇയാൾ കൈക്കൂലി കേസിൽ പിടിയിലായത്. എസ്റ്റിമേഷൻ അനുമതി നൽകുന്നതിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജുഡീഷ്യൽ റിമാൻഡിനായി രമണയെ പ്രത്യേക ജഡ്ജിക്കുമുൻപാകെ ഹാജരാക്കുമെന്ന് എസിബി അറിയിച്ചു.
Raids conducted in connection with a disproportionate assets case against a government engineer have reportedly unearthed assets worth Rs 150 crore. The raids were conducted by the Anti-Corruption Bureau (ACB). The assets include residential flats, commercial buildings, under-construction apartment projects, gold, bank deposits, vehicles and other valuables.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |