
ന്യൂഡല്‍ഹി: ഹോട്ടലുകളിലും കാറ്ററിംഗ് യൂണിറ്റുകളിലും ഉപയോഗിക്കുന്ന കത്തികളും പീലറുകളും കൃത്യസമയത്ത് മാറ്റണമെന്ന് മുന്നറിയിപ്പ്. തുരുമ്പ് എടുക്കാതെ കൃത്യ സമയത്ത് മാറ്റിയില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ എല്ലാ ഹോട്ടല്‍, കാറ്ററിംഗ് സ്ഥാപനങ്ങളും ഈ നിയമം കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ഗുണനിലവാരം കുറഞ്ഞ കത്തികളും പീലറുകളും ഹോട്ടല്‍, കാറ്ററിംഗ് യൂണിറ്റ് അടുക്കളകളില്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കത്തികളുടേയും ബ്ലേഡിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തണമന്നും പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ ഷെഡ്യൂള്‍ 4 പ്രകാരം, ഭക്ഷണവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന എല്ലാ ഉപകരണങ്ങളും പാത്രങ്ങളും വിഷാംശമില്ലാത്തതും തുരുമ്പെടുക്കാത്തതുമായ മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മിച്ചതായിരിക്കണം. ഇവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
പ്രധാനമായും ശ്രദ്ധിക്കേണ്ട പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ
ഹോട്ടല്‍, കാറ്ററിംഗ് യൂണിറ്റ് അടുക്കളകളില്‍ തുരുമ്പെടുക്കാത്ത 'ഫുഡ്-ഗ്രേഡ്' കത്തികളും ബ്ലേഡുകളും ഉപകരണങ്ങളും ഉപയോഗിക്കണം.വൃത്തിയുള്ളതും ഈടുറ്റതുമായി അവ സൂക്ഷിക്കുകയും വേണം. പെയിന്റോ വിള്ളലുകളോ മറ്റ് കേടുപാടുകളോ ഉണ്ടാകരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
തുരുമ്പെടുത്തതോ കേടുവന്നതോ ആയ കത്തികള്‍ അടിയന്തരമായി അടുക്കളയില്‍ നിന്ന് മാറ്റിയിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിശ്ചിത ഇടവേളകളില്‍ ഈ ഉപകരണങ്ങള്‍ അണുവിമുക്തമാക്കാനും കഴുകി വൃത്തിയാക്കാനും കൃത്യമായ സംവിധാനം വേണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |