ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്‌ആർഒയിൽ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ 120ഓളം ശാസ്ത്രജ്ഞർ രാജിവച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗഗൻയാൻ ഉൾപ്പെടെയുള്ള സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായ ശാസ്ത്രജ്ഞരാണ് രാജിവച്ചത്. ഇനിയും രാജിയുണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയിലുണ്ടായ വളർച്ചയാണ് കൂട്ടരാജിയ്ക്ക് പിന്നിലെന്നാണ് സൂചന. പുതിയ ബഹിരാകാശ സ്റ്റാർട്ടപ്പുകളും എയ്‌റോസ്‌പേസ് കമ്പനികളും ഉയർന്ന പദവികളും ആകർഷകമായ ശമ്പളവും വാഗ്ദാനം ചെയ്ത് പരിചയസമ്പന്നരായ ശാസ്ത്രജ്ഞരെ സ്വന്തമാക്കാൻ ശ്രമിക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്.
അതേസമയം, സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായ ശാസ്ത്രജ്ഞരുടെ രാജി സ്വീകരിക്കുന്നതിലും മറ്റും കേന്ദ്ര ബഹിരാകാശ വകുപ്പ് നിബന്ധനകൾ കർശനമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് ജൂലൈ 14ന് പുതിയ ഉത്തരവും പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം ശാസ്ത്രജ്ഞരുടെ രാജി അപേക്ഷകൾ ഇനി മുതൽ എളുപ്പത്തിൽ സ്വീകരിക്കില്ല. നേരത്തെ വിവിധ ഐഎസ്ആർഒ സെന്ററുകളിലെ ഡയറക്ടർമാർക്ക് രാജി അപേക്ഷകൾ അംഗീകരിക്കാൻ അധികാരമുണ്ടായിരുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഈ അധികാരമുണ്ടായിരിക്കില്ല.
ഗഗൻയാൻ ഉൾപ്പെടെയുള്ള നിർണായക ദൗത്യങ്ങളിൽ പങ്കാളികളായ ഗ്രൂപ്പ് 'എ' ശാസ്ത്ര-സാങ്കേതിക ജീവനക്കാരുടെ രാജി/വിആർഎസ് അപേക്ഷകൾ അപേക്ഷകൾ ഡയറക്ടർമാരുടെ ശിപാർശയോടെ അന്തിമ തീരുമാനത്തിനായി കേന്ദ്ര ബഹിരാകാശ വകുപ്പിന് കൈമാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 2004നും 2007നും ഇടയിലും ഇത്തരത്തിൽ കൂട്ടരാജി സംഭവിച്ചിരുന്നു. പുതുതായി റിക്രൂട്ട് ചെയ്തവരിൽ പകുതിയോളം പേരാണ് ഇക്കാലയളവിൽ രാജിവച്ചത്. 2012നും 2024 നും ഇടയിൽ ഏകദേശം 700ഓളം ജീവനക്കാരും ഐഎസ്ആർഒയിൽ നിന്ന് രാജിവച്ചിരുന്നു.
More than 100 scientists have reportedly resigned, raising concerns about the future of India's space ambitions. The unexpected exits have sparked questions about their impact on ongoing missions, research, and the country's long-term space goals.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |