
ന്യൂഡൽഹി: പദ്‌മ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബഹുമാന്യ വ്യക്തിത്വങ്ങൾ. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പദ്‌മവിഭൂഷൺ ജേതാക്കളായ ജസ്റ്റിസ് കെ ടി തോമസ്, പി നാരായണൻ എന്നിവർ ബഹുമതി ഏറ്റുവാങ്ങി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നടൻ മമ്മൂട്ടി എന്നിവർക്ക് രാഷ്‌ട്രപതി പദ്‌മഭൂഷൺ ബഹുമതി നൽകി. ബോളിവുഡ് ഗായിക അൽകാ യാഗ്നിക്കിനും പദ്‌മഭൂഷൺ ലഭിച്ചു. മോഹിനിയാട്ടം നർത്തകി കലാമണ്ഡലം വിമലാ മേനോൻ, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കായംകുളം കൊല്ലകൽ ദേവകിയമ്മ, ബഹിരാകാശ ശാസ്‌ത്രജ്ഞൻ ഡോ.എ. ഇ മുത്തുനായകം എന്നിവർക്ക് പദ്‌മശ്രീ ലഭിച്ചു.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ, മുതിർന്ന ബിജെപി നേതാവായിരുന്ന വികെ മൽഹോത്ര, പരസ്യരംഗത്തെ പ്രതിഭയായ പീയൂഷ് പാണ്ഡെ എന്നിവർക്ക് പദ്‌മഭൂഷൺ അവാർഡ് മരണാനന്തര ബഹുമതിയായാണ് ലഭിച്ചത്. മഹാരാഷ്‌ട്ര മുൻ ഗവർണറും ഉത്തരാഖണ്ഡിന്റെ മുൻ മുഖ്യമന്ത്രിയുമായ ഭഗത് സിംഗ് കോഷിയാരി, കോടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കോടക് എന്നിവർക്കും പദ്‌മഭൂഷൺ ലഭിച്ചു. ക്രിക്കറ്റ് താരങ്ങളായ രോഹിത്ത് ശർമ, ഹർമൻപ്രീത് കൗർ,മുൻ ടെന്നീസ് താരം വിജയ് അമൃതരാജ്, ഹോക്കി താരം സവിത പൂനിയ, പാരാലിമ്പിക്‌സ് താരം പ്രവീൺ കുമാർ എന്നിങ്ങനെ സ്‌പോർട്‌സ് മേഖലയിൽ നിന്നുള്ളവർക്ക് പദ്‌മശ്രീയും ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |