
ന്യൂഡൽഹി: അയോദ്ധ്യാ സംഭാവനക്കൊള്ളയിൽ അന്വേഷണം നടത്തുന്ന എസ്.ഐ.ടിയോട് തത്‌സ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീംകോടതി നിർദ്ദേശം. കോടതി മേൽനോട്ടത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഒരുകൂട്ടം പൊതു താത്പര്യ ഹർജികളിലാണിത്.
ലക്‌നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പാന്ത്, ലക്‌നൗ റേഞ്ച് ഐ.ജി കിരൺ. എസ്, ധനവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരടങ്ങിയതാണ് മൂന്നംഗ എസ്.ഐ.ടി. കേന്ദ്ര, യു.പി സർക്കാരുകൾക്കും ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനും നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സി.ഇ.ഒ രാമഭക്തനായിരിക്കണം
അയോദ്ധ്യ രാമക്ഷേത്രത്തിലെ സി.ഇ.ഒ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് ട്രസ്റ്റ് വിജ്ഞാപനമിറക്കി. ബിരുദധാരിയായിരിക്കണം. വലിയ സ്ഥാപനങ്ങളിലോ സർക്കാർ വകുപ്പുകളിലോ ഭരണ-സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്‌ത് 20 വർഷം പരിചയം വേണം. 50നും 70നും ഇടയ്‌ക്കായിരിക്കണം പ്രായം. ഹിന്ദുമത വിശ്വാസിയും രാമഭക്തനുമായിരിക്കണം. 18ന് വൈകിട്ട് നാലു വരെ searchcommittee.srjbt@gmail.com മുഖേന അപേക്ഷിക്കാം. മൂന്നു വർഷത്തേക്കാണ് നിയമനം.
സി.ഇ.ഒയുടെ ചുമതലകൾ
1.ക്ഷേത്രത്തിലെ ഉന്നത എക്‌സിക്യൂട്ടീവ് അതോറിട്ടിയായിരിക്കും
2.അക്കൗണ്ടിംഗ് സംവിധാനം,ധന ഇടപാടുകൾ,സംഭാവന സ്വീകരിക്കൽ തുടങ്ങിയവയിൽ സുതാര്യത ഉറപ്പാക്കണം
3. ദൈനംദിന പൂജകൾ,ചടങ്ങുകൾ,ഉത്സവങ്ങൾ എന്നിവ കാര്യക്ഷമമായി നടത്തണം
ബദ്‌രിനാഥിൽ
അറസ്റ്റ്
ബദ്‌രിനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ജീവനക്കാരനായ പ്രമോദ് നൗട്ടിയാലിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്‌തു. ഡെറാഡൂണിൽ നിന്നാണ് പിടികൂടിയത്. സ്വർണം,വെള്ളി നാണയങ്ങൾ,സാളഗ്രാം ശിലകൾ തുടങ്ങിയവ അടിച്ചുമാറ്റുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്ന മുറിയിൽ നിന്ന് രാവിലെ 9നും 9.30നും ഇടയ്‌ക്ക് പതിവായി മോഷ്‌ടിക്കാറുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |