ന്യൂഡൽഹി: പൗരത്വം നിർണയിക്കുന്നതും ഒരാളെ വിദേശിയായി പ്രഖ്യാപിക്കുന്നതും നീതി പൂർണമായിരിക്കണമെന്ന് സുപ്രീം കോടതി. ആസാമിലെ ട്രൈബ്യൂണലുകൾ 27 പേരെ വിദേശികളായി മുദ്രകുത്തിയതിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പൗരത്വവും വിദേശിയെന്ന പദവിയും ഭരണഘടനാപരമായും നിയമപരമായും വലിയ പ്രാധാന്യമർഹിക്കുന്നവയാണെന്നും കോടതി വ്യക്തമാക്കി.
പൗരത്വത്തിന് അർഹതയില്ലാത്തവർ വ്യാജരേഖകളിലൂടെയോ തെറ്റായ അവകാശവാദങ്ങളിലൂടെയോ ഇന്ത്യൻ പൗരത്വം നേടുന്നത് സംസ്ഥാന സർക്കാരുകൾ തടയേണ്ടത് പ്രധാനമാണ്. എന്നാൽ അതിന്റെ പേരിൽ ഒരാളോട് അനീതി കാട്ടാനോ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതിരിക്കാനോ സർക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഗുവാഹത്തി ഹൈക്കോടതിയുടെയും ട്രൈബ്യൂണലുകളുടെയും വിധികൾ സുപ്രീം കോടതി തള്ളി. ട്രൈബ്യൂണലുകൾ കേസിൽ അടുത്ത വാദം കേൾക്കുന്നതുവരെ വിദേശികളായി മുദ്രകുത്തപ്പെട്ട 27 പേർക്കെതിരെ നിർബന്ധിത നടപടി സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു.
സാബിത്രി ദേ, അജ്‌ബാഹർ അലി, മിദ് അക്‌ബർ അലി, അബേദ കാതൂൻ, അനോവര കാത്തൂൻ എന്നിവരുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പഴയ വോട്ടർ പട്ടികയിൽ പേരിലുണ്ടായ അച്ചടി പിശകുകളുടെ പേരിൽ തങ്ങളെ വിദേശികളായി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്. ഹർജിക്കാരുടെ പൗരത്വം സംബന്ധിച്ച തെളിവുകൾ പരിശോധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. തങ്ങളുടെ ഇന്ത്യൻ പൗരത്വം തെളിയിക്കാൻ 1971ന് മുൻപുള്ള പാരമ്പര്യ രേഖകൾ, വോട്ടർ പട്ടിക, ഭൂമി രേഖകൾ എന്നിവ ഹർജിക്കാർ ഹാജരാക്കിയിരുന്നു.
The Supreme Court stated that decisions declaring a person a foreigner must be fair and follow legal procedures. It criticized Assam tribunals for labeling 27 people as foreigners without properly examining citizenship evidence. The court emphasized preventing fraudulent citizenship claims while ensuring genuine citizens are not denied rights unfairly.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |