
ചെന്നൈ: ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ വിശാല സഖ്യം രൂപീകരിക്കാൻ മുഖ്യമന്ത്രി വിജയ്‌യുടെ ടി.വി.കെയും ഡി.എം.കെയും ഒരുമിച്ച് നിൽക്കണമെന്ന വി.സി.കെ അദ്ധ്യക്ഷൻ തോൽ തിരുമാവളവന്റെ നിർദ്ദേശം ഡി.എം.കെ തള്ളി. കേരളത്തിലും പശ്ചിമ ബംഗാളിലും പ്രാദേശിക തലത്തിൽ പരസ്പരം മത്സരിക്കുന്ന പാർട്ടികൾ ദേശീയ തലത്തിൽ 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായി തുടരുന്ന മാതൃക തമിഴ്നാട്ടിലും നടപ്പാക്കണമെന്നായിരുന്നു വി.സി.കെ അദ്ധ്യക്ഷൻ നിർദ്ദേശം. കോൺഗ്രസ് ഈ നിർദ്ദേശത്തെ പിന്തുണച്ചിരുന്നു.
നിർദ്ദേശം പൂർണമായും തള്ളിയ ഡി.എം.കെ എം.പി ഗണപതി പി. രാജ്കുമാർ, കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തതെന്ന് ആവർത്തിച്ചു. ഭരണം പിടിച്ച ടി.വി.കെ സർക്കാരിൽ മന്ത്രിസ്ഥാനം നേടാൻ മാത്രമായി ഒൻപത് വർഷത്തെ സഖ്യം കോൺഗ്രസ് ഉപേക്ഷിച്ചതായും, ഇപ്പോൾ വി.സി.കെയെ ഒരു ദൂതനായി ഉപയോഗിച്ച് തങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരള, ബംഗാൾ മാതൃകകൾ പ്രായോഗികമല്ലെന്നും പാർലമെന്റിൽ ഒരു പ്രതിനിധി പോലുമില്ലാത്ത ടി.വി.കെയെ എങ്ങനെയാണ് 'ഇന്ത്യ' സഖ്യത്തിൽ ഉൾപ്പെടുത്തുകയെന്നും അദ്ദേഹം ചോദിച്ചു.
ഡി.എം.കെയെ പ്രധാന രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച മുഖ്യമന്ത്രി വിജയ്‌യോടാണ് തിരുമാവളവൻ ആദ്യം സംസാരിക്കേണ്ടതെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയ്ക്ക് ഭരണം നഷ്ടമായതിന് പിന്നാലെ ഭൂരിപക്ഷമില്ലാത്ത ടി.വി.കെ സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസും വി.സി.കെയും മുസ്ലിംലീഗുംമുന്നോട്ട് വരികയും മന്ത്രിസഭയിൽ പങ്കാളികളാകുകയും ചെയ്തിരുന്നു. സി.പി.ഐയും സി.പി.എമ്മും സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |