സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിൽ കനത്ത തോൽവി അറിഞ്ഞതോടെ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണിരിക്കുകയാണ് ഇന്ത്യൻ ടീം. കഴിഞ്ഞ മത്സരത്തിൽ 56 റൺസിന് പരാജയപ്പെടുത്തിയതോടെ ഇംഗ്ലണ്ട് പരമ്പര 4-0ന് സ്വന്തമാക്കി. അയർലഡിനെതിരായ പരമ്പരയിലെ രണ്ട് തോൽവികളുടെ ഭാരത്താലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്. എന്നാൽ പരമ്പരയിൽ നാല് മത്സരത്തിലും നാണംകെട്ട തോൽവി ഇന്ത്യ അറിഞ്ഞു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഇന്ത്യയുടെ പുതിയ ട്വന്റി 20 ക്യാപ്റ്റനായി ശ്രേയസ് അയ്യർ നയിച്ച ടീമാണ് ഒരു മത്സരം പോലും ജയിക്കാൻ കഴിയാതെ വിദേശ പിച്ചുകളിൽ തുഴഞ്ഞത്. തുടർച്ചയായ ഏഴാം മത്സരത്തിൽ തോൽവി അറിഞ്ഞതോടെ ഇന്ത്യൻ ടീമും പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ആവശ്യമില്ലാത്ത ഒരു പട്ടികയിൽ കയറിക്കൂടി. ക്യാപ്റ്റനായി ചുമതലയേറ്റ് ആദ്യ ഏഴ് മത്സരങ്ങളിൽ ഒന്നിൽപ്പോലും വിജയിക്കാൻ കഴിയാത്തവരുടെ പട്ടികയിലാണ് ശ്രേയസ് അയ്യരുടെ പേര് ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നത്.
സിംബാബ്‌വെയുടെ ക്യാപ്റ്റന്മാരായ ബ്രണ്ടൻ ടെയ്ലർ, എൽട്ടൺ ചിഗുംബുര, ശ്രീലങ്കയുടെ തിസാര പെരേര എന്നിവർക്ക് മാത്രമേ ഇതിന് മുമ്പ് ട്വന്റി 20 ക്യാപ്റ്റൻസി കരിയറിന് സമാനമായ തിരിച്ചടികൾ നേരിട്ടിട്ടുള്ളൂ. അതേസമയം, തുടർച്ചയായ തോൽവിയോടെ ഐസിസി പുരുഷ ട്വന്റി 20 ടീം റാങ്കിംഗിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനം ഇംഗ്ലണ്ടിന്റെ കൈകളിലെത്തി. 1,601 ദിവസത്തോളമായിരുന്നു ഇന്ത്യ ഒന്നാം റാങ്ക് കൈവശം വച്ചിരിക്കുന്നത്. ഇപ്പോൾ 2714 പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |