
പാരീസ്: ഉഷ്ണതരംഗം രൂക്ഷമായതോടെ രാജ്യത്തെ മൂന്ന് ആണവ റിയാക്ടറുകൾ താത്കാലികമായി അടച്ച് ഫ്രാൻസ്. എട്ടെണ്ണം കുറഞ്ഞ ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ഊർജ്ജ വിതരണക്കാരായ ഇ.ഡി.എഫ് അറിയിച്ചു. ഗാരോൺ, റോൺ, മ്യൂസ് നദീ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഗോൾഫെക്, ബൂഗെ, ചൂസ് എന്നീ ആണവ നിലയങ്ങളിലെ റിയാക്ടറുകളാണ് അടച്ചത്.
ഉഷ്ണതരംഗം മൂലം ഇതിനകം ചൂടായിരിക്കുന്ന നദികളിലേക്ക് വീണ്ടും അമിതമായി ചൂടുവെള്ളം ഒഴുക്കിവിടുന്നത് തടയാനുള്ള പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിൽ നിർണായക പങ്കുവഹിക്കുന്ന ആണവ നിലയങ്ങളിൽ റിയാക്ടറുകൾ തണുപ്പിക്കാൻ നദീജലമാണ് ഉപയോഗിക്കുന്നത്.
പ്രക്രിയയിൽ ചൂടാകുന്ന വെള്ളം പിന്നീട് നദിയിലേക്ക് തന്നെ തിരികെ വിടുകയാണ് ചെയ്യുന്നത്. അതേ സമയം, മറ്റ് 46 റിയാക്ടറുകളുടെ പ്രവർത്തനം തുടരും. താപനില 40 ഡിഗ്രി സെൽഷ്യസിലേറെ ഉയർന്നതോടെ പലയിടങ്ങളിലും ജനം കടുത്ത ബുദ്ധിമുട്ടിലാണ്. രാജ്യത്ത് 2000ത്തിലേറെ പേരുടെ മരണത്തിന് ഉഷ്ണതരംഗം കാരണമായെന്നാണ് കണക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |