ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരേ രാജ്യവ്യാപകമായി
കേസെടുക്കുന്നതിനെതിരേ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി). ചോദ്യപേപ്പർ ചോർച്ചയിൽ സി.ജെ.പി നേതൃത്വത്തിൽ നടന്ന സമരം പിൻവലിച്ചതിനു പിന്നാലെ കേസെടുക്കുന്നത് വാഗ്‌ദാന ലംഘനമാണെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് ആരോപിച്ചു. മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബലിനൊപ്പം വാർത്താ സമ്മേളനത്തിലാണ് സൗരവ് ആരോപണമുന്നയിച്ചത്.
ബി.ജെ.പി-എൻ.ഡി.എ സർക്കാരുകൾ ഭരിക്കുന്ന അസം, പശ്ചിമ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലാണ് പൊലീസ് നടപടി കൂടുതൽ. സമരക്കാർക്കെതിരേ ഡൽഹിയിലോ പുറത്തോ കേസെടുക്കില്ലെന്ന് സർക്കാർ നൽകിയ ഉറപ്പിന്റെ ലംഘനമാണിത്.ഉറപ്പുകൾ പാലിക്കാത്ത് യുവാക്കളോടുള്ള വിശ്വാസ വഞ്ചനയാണ്. വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കണം. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ മോചിപ്പിക്കണം. അല്ലാത്ത പക്ഷം വീണ്ടും പ്രക്ഷോഭത്തിനിറങ്ങാൻ നിർബന്ധിതരാകും..സമരത്തിൽ പങ്കെടുത്തവർക്കെല്ലാം ഇന്ത്യയിൽ എവിടെയും നിയമ സഹായം ഉറപ്പാക്കും. പൊലീസ് അതിക്രമങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിനായി സാക്ഷി എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ചു.സമരവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും ഇതിൽ അപ്‌ലോഡ് ചെയ്യാം. ക്രിപ്‌റ്റോഗ്രാഫിക് ഫിംഗർ പ്രിന്റ് സഹായത്തോടെ തെളിവുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനാണിത്.
വിദ്യാർത്ഥികളെ കേസെടുത്ത് വേട്ടയാടുന്നുവെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ. വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിലൊഴികെ എഫ്.ഐ.ആറുകൾ റദ്ദാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രാഷ്ട്രീയ
പാർട്ടി ഉടനില്ല
രാഷ്ട്രീയ പാർട്ടി രൂപീകരണം ഉടനില്ലെന്നാണ് സി.ജെ.പി നേതൃത്വം നൽകുന്ന സൂചന. വിദ്യാർത്ഥി-യുവജന പ്രശ്നങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ഇടപെടും. പഞ്ചാബിൽ പുറത്തു വന്ന ചോദ്യ പേപ്പർ ചോർച്ചയിലും ഇടപെടാനാണ് ആലോചന. രാജ്യത്തെ വിവിധ കോളജുകളിൽ യൂണിറ്റ് തുടങ്ങുമെന്നും നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |