
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനാകും
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗസമിതിയുടെ അന്വേഷണ റിപ്പോർട്ട് ലോക്‌സഭയിൽ. നോട്ടുകെട്ടുകളുടെ ഉറവിടത്തിലടക്കം ജഡ്‌ജിക്ക് തൃപ്‌തികരമായ ഉത്തരമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ പൊലീസും അഗ്നിശമന സേനയും കണ്ടെത്തിയെന്നത് തെളിഞ്ഞു. 500 രൂപയുടെ കെട്ടുകൾ എങ്ങനെ സ്റ്റോർ റൂമിലെത്തി, ഉടമസ്ഥനാര് തുടങ്ങിയ ചോദ്യങ്ങൾക്ക് തൃപ്‌തികരമായ വിശദീകരണമുണ്ടായില്ല. തന്റെ നിയന്ത്രണപരിധിയിലുള്ള സ്ഥലത്ത് നടന്ന തീപിടിത്തത്തിലെ തെളിവുകൾ പരിപാലിക്കാൻ യശ്വന്തിന് ഉത്തരവാദിത്വമുണ്ടായിരുന്നു. അക്കാര്യത്തിൽ വീഴ്ചയുണ്ടായി. അത് പൊലീസിന്റെ ജോലിയാണെന്ന വാദം സുപ്രീംകോടതി ജഡ്‌ജിമാരായ അരവിന്ദ് കുമാർ, ശ്രീ ചന്ദ്രശേഖർ, കർണാടക ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരടങ്ങിയ സമിതി തള്ളി. നോട്ടുകെട്ടുകൾ കണ്ടെത്തിയില്ലെന്ന് ആദ്യം പറഞ്ഞു. ആരെങ്കിലും തന്നെ കുടുക്കാൻ അവിടെ വച്ചതായിരിക്കുമെന്ന് പിന്നീട് വാദം മാറ്റി. എന്നാലതിന് യശ്വന്ത് തെളിവുനൽകിയതുമില്ല. വിശദീകരണം ഒഴിഞ്ഞുമാറുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഈ റിപ്പോർട്ട് നിയമപരമായ തുടർനടപടിക്ക് ഉപയോഗിക്കാനാകും. കേസെടുത്ത് അന്വേഷിക്കുമോയെന്നത് നിർണായകമാണ്. അതേസമയം ജഡ്‌ജി നേരിട്ട് നോട്ടുകെട്ടുകൾ മാറ്റിയതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയാണ് സമിതി രൂപീകരിച്ചത്.
കറൻസികൾ അപ്രത്യക്ഷമായി
2025 മാർച്ച് 14ന് സ്റ്റോർ റൂമിൽ തീപിടിത്തമുണ്ടായപ്പോഴാണ് നോട്ടുകൂമ്പാരം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നോട്ടുകൾ കണ്ടുവെന്ന ഡൽഹി ഫയർ സർവീസസിലെയും പൊലീസിലെയും ഉദ്യോഗസ്ഥരുടെ മൊഴി സമിതി കണക്കിലെടുത്തു. സ്റ്റോർ റൂം സീൽ ചെയ്‌തിരുന്നില്ല. പിന്നാലെ കറൻസികൾ അപ്രത്യക്ഷമായി. പ്രൈവറ്ര് സെക്രട്ടറി രജീന്ദർ സിംഗ് കർകി, വീട്ടുജോലിക്കാരൻ മുഹമ്മദ് റാഹിൽ എന്നിവർ സ്റ്റോർ റൂം വൃത്തിയാക്കുന്നത് കണ്ടുവെന്ന് സാക്ഷിമൊഴി. നോട്ടുകൾ കണ്ടെടുക്കുകയോ,എണ്ണി തിട്ടപ്പെടുത്തുകയോ ചെയ്‌തില്ല. ഇവ പിടിച്ചെടുത്ത് പൊലീസ് മഹസർ തയ്യാറാക്കിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്റ്റോർ റൂം വസതിയിൽ നിന്ന് പ്രത്യേക സ്ഥലത്താണെന്ന യശ്വന്തിന്റെ വാദം തള്ളി.വസതിയുടെ ഭാഗം തന്നെയാണെന്ന് സമിതി
നിർണായക തെളിവായത് ദൃശ്യങ്ങൾ
കഴിഞ്ഞ ഏപ്രിലിൽ യശ്വന്ത് രാജി വച്ചതിനാൽ ഇംപീച്ച്മെന്റ് നടപടികളിൽ നിന്ന് ഒഴിവായേക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |