
കയറ്റുമതി 1.2 ലക്ഷം കോടി ഡോളർ കവിഞ്ഞു
കൊച്ചി: ഇന്ത്യയുടെ സോഫ്റ്റ്‌വെയർ സേവന കയറ്റുമതിയിൽ അമേരിക്കയുടെ പങ്ക് വീണ്ടും കുതിച്ചുയരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ അമേരിക്കയിലേക്കുള്ള സോഫ്റ്റ്‌വെയർ സേവന കയറ്റുമതി 11 ശതമാനം വർദ്ധിച്ച് 119.7 ബില്യൺ ഡോളറിലെത്തി. ഇതോടെ ആകെ കയറ്റുമതിയിലെ അമേരിക്കയുടെ പങ്ക് 54.1 ശതമാനമായി ഉയർന്നു. 2024-25ൽ ഇത് 52.9 ശതമാനമായിരുന്നു. റിസർവ് ബാങ്കിന്റെ വാർഷിക സർവേയിലാണ് ഈ കണക്കുകൾ.
ഇന്ത്യയുടെ ആകെ സോഫ്റ്റ്‌വെയർ സേവന കയറ്റുമതി 8.2 ശതമാനം ഉയർന്ന് 221.4 ബില്യൺ ഡോളറായി. വിദേശത്തുള്ള ഇന്ത്യൻ കമ്പനികളുടെ അനുബന്ധ സ്ഥാപനങ്ങളുടെ വിൽപ്പന കൂടി കണക്കാക്കിയാൽ 17.9 ബില്യൺ ഡോളർ അധികമായി ലഭിക്കും. യു.കെയാണ് രണ്ടാമത്തെ വലിയ വിപണി. ആകെ കയറ്റുമതിയിൽ യു.കെയുടെ പങ്ക് 15.4 ശതമാനമാണ്.
കയറ്റുമതിയിൽ 147 ബില്യൺ ഡോളറുമായി ഐ.ടി സേവനങ്ങളാണ് ഏറ്റവും വലിയ വിഭാഗം. ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്സിംഗ് 56 ബില്യൺ ഡോളറും സോഫ്റ്റ്‌വെയർ ഉത്പന്ന വികസനം 6.4 ബില്യൺ ഡോളറുമാണ്.
വിദേശ ക്ലയന്റുകളുടെ ഓഫീസുകളിൽ നേരിട്ട് സേവനം നൽകുന്നതിലൂടെയുള്ള വരുമാനം 19 ബില്യൺ ഡോളറിൽ നിന്ന് 18.4 ബില്യൺ ഡോളറായി കുറഞ്ഞു. റിമോട്ട് സേവനങ്ങളുടെ വളർച്ചയ്ക്കിടെയാണ് ഓൺ-സൈറ്റ് വരുമാനത്തിലെ ഇടിവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |