
കീവ്: നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. യുക്രെയിൻ തലസ്ഥാനമായ കീവിൽ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രസ്താവന.
മദ്ധ്യസ്ഥത വഹിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് ജയശങ്കർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം കൈവരിക്കാൻ സാധിക്കൂവെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു.
അതേസമയം, അടിസ്ഥാന സൗകര്യം, മരുന്ന്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിലെ സഹകരണ സാദ്ധ്യതകൾ ജയശങ്കർ ആൻഡ്രി സിബിഹയുമായി ചർച്ച ചെയ്തു. സമുദ്ര സുരക്ഷയും ജയശങ്കർ ചർച്ചയിൽ ഉന്നയിച്ചു. കരിങ്കടലിൽ റഷ്യയും യുക്രെയിനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ജയശങ്കർ, അടുത്തിടെ കീവിലെ റഷ്യൻ വ്യോമാക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതും ചൂണ്ടിക്കാട്ടി. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും. സമാധാന ശ്രമങ്ങളിൽ പുതിയ ചലനാത്മകത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രി സിബിഹ പറഞ്ഞു.
സാദ്ധ്യത തള്ളാതെ പുട്ടിൻ
യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തുന്നതിന് സാദ്ധ്യതയുണ്ടെന്ന് പുട്ടിൻ. ഇന്നലെ വ്ലാഡിവോസ്‌റ്റോകിൽ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാൻ നിരവധി രാജ്യങ്ങൾ തയ്യാറാണെന്നും അതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളി
ജനവാസ മേഖലകളിൽ ഇരുകൂട്ടരും ആക്രമണങ്ങൾ തുടരുന്നു. യുക്രെയിൻ ഡ്രോൺ ആക്രമണം കടുപ്പിച്ചത് റഷ്യയെ ചൊടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |