മുംബയ്: മരിച്ചയാളുടെ മൃതദേഹവുമായി ഒരു കുടുംബത്തിന് ടെറസിൽ അഭയം തേടേണ്ടി വന്നത് മണിക്കൂറുകളോളം. സമയത്തിന് സംസ്‌കാര ചടങ്ങുകൾ നടത്താനാകാതെ, നാല് മണിക്കൂറാണ് മൃതദേഹത്തോടൊപ്പം ഈ കുടുംബം വീടിന്റെ ടെറസിൽ ചെലവഴിച്ചത്. മഹാരാഷ്ട്രയിലെ പാൽഘറിൽ ജൂലായ് ആറിനായിരുന്നു സംഭവം.
55 കാരിയായ അനുസ്യ മനോഹർ ലീലക മരണപ്പെട്ടതിന്റെ ദുഃഖത്തിലായിരുന്നു കുടുംബം. എന്നാൽ, വേർപാടിന്റെ വേദനയിൽ കഴിയുകയായിരുന്ന കുടുംബത്തിലേക്ക് പ്രളയജലം അതിവേഗം ഇരച്ചുകയറാൻ തുടങ്ങി. നിമിഷങ്ങൾക്കകം വീടിന്റെ താഴത്തെ നിലയിൽ നിൽക്കാൻ കഴിയാത്ത വിധം വെള്ളമുയർന്നു. ജീവൻ രക്ഷിക്കാൻ ഒടുവിൽ അനുസ്യയുടെ മൃതദേഹവുമേന്തി കുടുംബാംഗങ്ങൾക്ക് വീടിന്റെ മേൽക്കൂരയിലേക്ക് കയറേണ്ടി വരികയായിരുന്നു.
ഒരു വശത്ത് വേർപാടിന്റെ ദുഃഖം, മറുവശത്ത് ആർത്തലച്ചുവരുന്ന പ്രളയജലത്തിൽ നിന്ന് ജീവൻ നിലനിർത്താനുള്ള പോരാട്ടം. രണ്ട് പ്രതിസന്ധികളോടും ഒരേസമയം ആ കുടുംബത്തിന് പോരാടേണ്ടി വന്നു. പിന്നീട് പ്രളയജലം ഇറങ്ങിയ ശേഷമാണ് അനുസ്യയുടെ സംസ്‌കാര ചടങ്ങുകൾ നടത്താനായത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ദുരിതബാധിതരായ കുടുംബത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |