
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ വലയം ഭേദിച്ച് കാണാൻ ശ്രമിച്ച ദമ്പതികൾ കസ്റ്റഡിയിൽ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞാണ് ദമ്പതികൾ കാണാൻ ശ്രമിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ കസ്റ്റഡി മരണത്തിന് ഇരയായ ഒരാളുടെ മാതാപിതാക്കളാണെന്ന് കണ്ടെത്തി. സുരക്ഷാ വീഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഈ വർഷം മാർച്ചിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചതായി ആരോപിക്കപ്പെടുന്ന ശിവഗംഗ ജില്ലയിലെ മാനാമദുരൈയിൽ നിന്നുള്ള യുവാവിന്റെ മതാപിതാക്കളാണ് ഇവർ. മകന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധുക്കളടക്കമുള്ളവർ കഴിഞ്ഞ കുറച്ച് ദിവസങ്ങളോളമായി പ്രതിഷേധം നടത്തുന്നുണ്ട്.
അതേസമയം, വിജയ്ക്ക് സുരക്ഷാ വീഴ്ചകൾ പുതിയ കാര്യമല്ല. മുഖ്യമന്ത്രിയായതിനുശേഷം വിജയ്ക്ക് ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജൂലായിൽ, വിജയ്‌യുടെ കരൂർ സന്ദർശന വേളയിലും ചെറിയ സുരക്ഷാ വീഴ്ച ഉണ്ടായിരുന്നു. ബാരിക്കേഡുകൾ തകർത്ത് ഒരാൾ വിജയ്‌യുടെ വാഹനവ്യൂഹത്തിന് നേരെ ഓടിക്കയറുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ അയാളെ തടയുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിലും വിജയ്‌യുടെ ചെന്നൈയിലെ വസതിയിൽ സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നു. വൈ കാറ്റഗറി സുരക്ഷ ഉണ്ടായിരുന്നിട്ടും 24കാരനായ അരുൺ എന്നയാൾ നിയമവിരുദ്ധമായി വസതിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |