
പിറവം: കുടുംബവഴക്കിനെത്തുടർന്ന് പിറവത്ത് നഗരസഭാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു. പിറവം നഗരസഭ പതിനാലാം ഡിവിഷൻ കൗൺസിലർ ക്രിസ്റ്റി ജോണി (30), ഭർതൃമാതാവ് ലിസി (50) എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ ഭർതൃപിതാവ് ജോയിയെ (60) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
പിറവം ഇടപ്പള്ളിച്ചിറ പുന്നൂട്ടുകുഴിയിൽ ജോബിഷിന്റെ ഭാര്യയാണ് സി.പി.എം സ്വതന്ത്ര കൗൺസിലറായ ക്രിസ്റ്റി. വീട്ടിൽ വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച വൈകിട്ട് ജോയി കൗൺസിലറെ ആക്രമിക്കാൻ ശ്രമിക്കുന്നതുകണ്ടു തടയാൻ ശ്രമിച്ചപ്പോഴാണ് ഭാര്യ ലിസിയെ ആക്രമിച്ചത്. ക്രിസ്റ്റിയുടെ വയറിന്റെ ഇരുവശത്തും ലിസിക്ക് ഇടത് കൈത്തണ്ടയിലുമാണ് കുത്തേറ്റത്.
പരിക്കേറ്റ ഇരുവരെയും ആദ്യം പിറവം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ലിസിയുടെ കൈത്തണ്ടയിൽ എട്ട് തുന്നലുകളുണ്ട്. പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇടപ്പള്ളിച്ചിറയിലെ വീടിനടുത്തുനിന്ന് പ്രതി ജോയിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |