
തലയോലപ്പറമ്പ്: ഹോം അപ്ലയൻസസ് സ്ഥാപനത്തിൽ നിന്ന് 11.40 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്‌ടിച്ച ശേഷം തുക തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുമാരനല്ലൂർ പെരുമ്പായിക്കാട് ചാരളുകുഴി വീട്ടിൽ റെൻജു (27) ആണ് അറസ്റ്റിലായത്. 2024 ഡിസംബർ 7നാണ് കേസിനാസ്പദമായ സംഭവം. പഴയകടവിൽ പ്രവർത്തിക്കുന്ന ഹോം അപ്ലയൻസസ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന രണ്ടാം പ്രതി റെൻജു, ഒന്നാം പ്രതിയുമായി ചേർന്ന് ഗൂഢാലോചന നടത്തി 11,40,000 രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചതായാണ് പരാതി. സംഭവം അറിഞ്ഞ സ്ഥാപന ഉടമ പ്രതികളെ ചോദ്യം ചെയ്‌പ്പോൾ മോഷ്ടിച്ച സാധനങ്ങളുടെ വിലയായ 11.40 ലക്ഷം രൂപ നൽകാമെന്ന് പ്രോമിസറി നോട്ടിലും വെള്ളപ്പേപ്പറിലും എഴുതി നൽകി. ആറ് മാസത്തിനകം തുക തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് 2025 ജനുവരി 23ന് പുതിയ കരാർ ഉണ്ടാക്കുകയും, 11.40 ലക്ഷം രൂപയുടെ തുക രേഖപ്പെടുത്തിയ ഒന്നാം പ്രതി ഒപ്പിട്ട ചെക്കും മുദ്രപ്പത്രവും പരാതിക്കാരന് കൈമാറി. അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങുകയായിരുന്നു. വൈക്കം ഡിവൈ.എസ്.പി കെ.എൻ രാജേഷിന്റെ നിർദ്ദേശപ്രകാരം തലയോലപ്പറമ്പ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഡോമിൻ ജോസ്, എ.എസ്.ഐ വി.എ അനിൽ, സി.പി.ഒ കെ.ബി ഷിൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |