
തൊടുപുഴ: ലഹരിക്കടിമയായ മകൻ മദ്യപിക്കാനുള്ള പണത്തിനായി അമ്മയെ ജനൽപാളി കൊണ്ട് തലയ്ക്കടിച്ച് കൊന്നു. തൊടുപുഴ ഇടവെട്ടിചിറ മൈലാടുംപാറ തറപ്പേൽ വീട്ടിൽ റേച്ചൽ ജോസഫാണ് (63) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏക മകൻ ലിജോ ജോസഫിനെ (36) തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 11ന് നടന്ന കൊലപാതകം വൈകിട്ട് മൂന്നരയോടെയാണ് പുറം ലോകമറിഞ്ഞത്.
ഭർത്താവുമായി ബന്ധം വേർപ്പെടുത്തിയ റേച്ചൽ എറണാകുളത്ത് ഹോം നഴ്സായി ജോലി ചെയ്യുകയാണ്. ഇടവെട്ടിയിലെ വീട്ടിൽ മകൻ ലിജോ തനിച്ചാണ് താമസിക്കുന്നത്. ആക്രിക്കച്ചവടക്കാരനായ ലിജോ ലഹരിക്കടിമയാണ്. ആലപ്പുഴയിൽ ധ്യാനത്തിനു പോയ ശേഷം തിങ്കളാഴ്ച രാവിലെയോടെയാണ് റേച്ചൽ ഇടവെട്ടിയിലെ വീട്ടിലെത്തിയത്. മദ്യപിക്കാനായി റേച്ചലിന്റെ കൈയിലുള്ള പണമെടുത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് പിടിവലിക്കിടെ സമീപത്ത് കിടന്ന ജനൽ പാളിയുടെ ഭാഗമെടുത്ത് ലിജോ തുടരെ തലയ്ക്കടിക്കുകയായിരുന്നു. റേച്ചൽ മരിച്ചെന്ന് ഉറപ്പായ ലിജോ വൈകിട്ട് മൂന്നരയോടെ പുറത്തുപോയി. അയൽപക്കത്ത് താമസിക്കുന്ന റേച്ചലിന്റെ സഹോദരി ഷൈനി ഇവിടെയെത്തിയപ്പോഴാണ് മുറിക്കകത്ത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടത്. അലറി വിളിച്ച ഷൈനി അയൽവാസികളെയും സമീപത്തുള്ള ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ തൊടുപുഴ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആറുമണിയോടെ തൊടുപുഴ മാർക്കറ്റിനുള്ളിൽ നിന്നാണ് ലിജോയെ പിടികൂടിയത്. മദ്യപിക്കാൻ പണം ചോദിച്ച് പലപ്പോഴായി അമ്മയുമായി ലിജോ വഴക്കിടാറുണ്ടായിരുന്നെന്ന് ബന്ധുക്കളും അയൽവാസികളും പറയുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |