
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ബോണസ് പരിധി വർദ്ധിപ്പിച്ച് വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബോണസ് പ്രഖ്യാപനം. 4500 രൂപ ബോണസും 20,000 രൂപ ശമ്പള അഡ്വാൻസുമാണ് അനുവദിച്ചത്. അഡ്വാൻസ് ഒക്ടോബർ മുതൽ അഞ്ച് തുല്യഗഡുക്കളായി തിരിച്ചടയ്ക്കണം. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ബോണസിനും സാലറി അഡ്വാൻസിനം 3000 രൂപ ഉത്സവബത്തയ്ക്കും അർഹതയുണ്ടായിരിക്കും.
മാർച്ചിൽ 49,275 രൂപ വരേയോ പത്താം ശമ്പള പരിഷ്‌കരണ സ്‌കെയിലുകളിൽ 44,462 രൂപ വരേയോ ആണ് ബോണസ് പരിധി. കഴിഞ്ഞവർഷം ഇത് 39,872 രൂപ ആയിരുന്നു. ബോണസിന് അർഹതയില്ലാത്ത സർക്കാർ ജീവനക്കാർക്കും 3000രൂപ ഉത്സവബത്ത ലഭിക്കും.
ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെയും പെരിപതറ്റിക് വിദ്യാലയങ്ങളിലെയും അദ്ധ്യാപകർ, ആയമാർ, വിദ്യാലയങ്ങളിലെ പി.ടി.എ നടത്തുന്ന ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1,550രൂപയും കൃഷി വകുപ്പിന്റെ പട്ടികയിലുള്ള പോളിനേഷൻ വർക്കർമാർ, ക്ഷീര വികസന വകുപ്പിലെ കാറ്റിൽ ഇംപ്രൂവ്‌മെന്റ് അസിസ്റ്റന്റുമാർ, പബ്ളിക് കൗൺസൽ, ലൈഫ് ഗാർഡുകൾ, ഹോംഗാർഡുകൾ എന്നിവർക്ക് 1,460രൂപയും ഉത്സവബത്ത ലഭിക്കും. പാർട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാർ, എല്ലാ വകുപ്പുകളിലെയും എൻ.എം.ആർ, സി.എൽ.ആർ, സീസൺ വർക്കർമാർ, കൃഷി ഫാമുകളിലെ സ്ഥിരം വർക്കർമാർ, സർക്കാർ വകുപ്പുകളിലെ സ്ഥിരം തൊഴിലാളികൾ, കുടുംബാസൂത്രണ വോളണ്ടിയർ വർക്കർമാർ, അങ്കണവാടി വർക്കർ ഹെൽപ്പർ, മൗണ്ടഡ് പൊലീസിലെ പൊലീസിംഗ് വിംഗിലെ ഗ്രാസ് കട്ടർ തുടങ്ങിയ ജീവനക്കാർക്ക് 6000 രൂപ അഡ്വാൻസ് അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |