
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റം രാഷ്ട്രീയ വിവാദമാക്കി വി.ഡി. സതീശൻ സർക്കാരിനെ ആക്രമിക്കാനുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നീക്കത്തെ ഇ.പി. ജയരാജൻ തള്ളിപ്പറഞ്ഞത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. സംസ്ഥാന സർക്കാരിന് ഇ.പി. ജയരാജന്റെ പ്രസ്താവന ഗുണകരമായി.
തിരഞ്ഞെടുപ്പ് വരെ പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളായിരുന്നു ഇരുവരും. തിരഞ്ഞെടുപ്പിന് ശേഷം ഈ സ്ഥിതി മാറുകയും ഇവരുടെ നിലപാടുകൾ വിമർശന വിധേയമാകുകയും ചെയ്തു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എം.വി. ഗോവിന്ദനും സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഉയർത്തിക്കൊണ്ടുവന്ന ഒരു വിഷയത്തെ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പരസ്യമായി നിരാകരിച്ചു എന്നതാണ് കാതൽ. നിഗൂഢമെന്നും ദോഷകരമെന്നും ഇരുവരും ആവർത്തിച്ച് ആരോപിച്ചിരുന്ന വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായം പാർട്ടിയിലുണ്ടെന്ന് ഇതോടെ വ്യക്തമായി.
രണ്ടുപതിറ്റാണ്ടായി ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നപ്പോഴും പിണറായി വിജയൻ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നില്ല.എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെ പരോക്ഷമായി വിമർശിച്ച അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബിയെപോലും പിണറായി തള്ളിപ്പറഞ്ഞിരുന്നു. കണ്ണൂരിൽ സ്വാധീനമുള്ള ഇ.പി. ജയരാജനെ വിഴിഞ്ഞം വിഷയത്തിൽ തള്ളിപ്പറയാൻ പിണറായി തയ്യാറാവുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തിന്റെ മുൻനിരയിൽ നിൽക്കുന്ന നേതാവാണ് ഇ.പി. ജയരാജൻ. തന്റെ പ്രസ്താവന പാർട്ടിയിലുണ്ടാക്കാവുന്ന ചർച്ചകൾ മുൻകൂട്ടി കണ്ടുതന്നെയാണ് അദ്ദേഹം പ്രതികരണം നടത്തിയതെന്നാണ് സൂചന. വി.ഡി. സതീശൻ നടത്തിയ മാംഗ്ളൂർ യാത്രയെ വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പിച്ച് ഗുരുതര ആരോപണമാണ് എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഈ ആരോപണങ്ങളെയാകെ ഒരു പ്രതികരണത്തിലൂടെ റദ്ദാക്കുകയാണ് ഇ.പി.ജയരാജൻ ചെയ്തത്.
ഇ.പി. ജയരാജന്റെ വാക്കുകളാകും പ്രതിപക്ഷ ആരോപണം പ്രതിരോധിക്കാൻ യു.ഡി.എഫ് ഉപയോഗിക്കുക.
വിമതരും വിഴിഞ്ഞവും:
സി.പി.എമ്മിൽ ഭിന്നത
#എം.വി. ഗോവിന്ദനെ
തള്ളി ഇ.പി.ജയരാജൻ
കണ്ണൂർ: പാർട്ടിവിട്ട വിമതരെ സംബന്ധിച്ചും വിഴിഞ്ഞം തുറമുഖം ഓഹരികൈമാറ്റം സംബന്ധിച്ചും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻസ്വീകരിച്ച നിലപാടിനെ
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നിരാകരിച്ചു.
തെറ്റ് തിരുത്തിയവരെ തിരിച്ചെടുത്ത ചരിത്രം പാർട്ടിക്കുണ്ട്. നക്സൽ പ്രസ്ഥാനത്തിലേക്ക് പോയവർ പോലും സി.പി.എമ്മിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. ഓരോ ഘട്ടത്തിലും പാർട്ടി യാഥാർത്ഥ്യങ്ങൾ വിലയിരുത്തി നിലപാട് സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിക്കെതിരെ വിമതരായി മത്സരിച്ച് എം.എൽ.എ ആയവർ'വർഗവഞ്ചകർ' ആണെന്നും പാർട്ടിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്ക് അടിസ്ഥാനമില്ലെന്നും എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിമതർക്ക് തെറ്റു തിരുത്തി തിരിച്ചുവരാമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ അഭിപ്രായപ്പെട്ടതിനെ തുടർന്നായിരുന്നു ആ പ്രതികരണം.
വിഴിഞ്ഞം വിഷയത്തിൽ വിവാദമുണ്ടാക്കുന്നത് കേരളത്തിന് ഒട്ടും ഗുണകരമല്ലെന്നും അഴിമതി ആരോപിക്കാൻ താനില്ലെന്നും ഇ.പി.ജയരാജൻവ്യക്തമാക്കി.
പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി വി.ഡി.സതീശനെ ഉന്നമിട്ട് അഴിമതി ആരോപണം ഉന്നയിച്ചിരിക്കേയാണ് ഇ.പിഅതിനെ തള്ളിപ്പറഞ്ഞത്.
ആരെങ്കിലും ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അവർ തന്നെ അത് വിശദീകരിക്കട്ടെയെന്ന്ഇ.പി.പറഞ്ഞു.
കരാർ വ്യവസ്ഥയിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ അനുമതി നിർബന്ധമാണെന്നും കരാറുകാരന് മാത്രമായി പുറംകരാർ ഉണ്ടാക്കാൻ കഴിയില്ലെന്നും ഇ.പി.ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |