നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രാജേഷ് കുമാർ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.10ഓടെയാണ് സംഭവം.
നെഞ്ചുവേദന അനുഭവപ്പെട്ടതോടെ അയൽവാസി ഓട്ടോയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഹാർട്ട് അറ്റാക്ക് ആണെന്നു പറഞ്ഞിട്ടും ഡോക്ടറെ കാണാൻ സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിട്ടില്ല. 6.58നാണ് രാജേഷ് എത്തിയത്. ഇ.സി.ജി എടുക്കാനോ മറ്റു ചികിത്സകൾ നൽകാനോ ആശുപത്രി അധികൃതർ തയ്യാറായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ താത്ക്കാലികമായി മാറ്റിനിർത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ജോയി ജോൺ പറഞ്ഞു.
പലപ്പോഴും ചികിത്സ കിട്ടാതെ രോഗികൾ മടങ്ങാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സി.സി.ടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചശേഷം ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു. ഇന്നലെ മാത്രം രണ്ടായിരത്തിലേറെ രോഗികളാണ് എത്തിയത്. എന്നാൽ ഒ.പിയിൽ രണ്ട് ഡോക്ടർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഡി.എം.ഒയോട് റിപ്പോർട്ട്
തേടി: മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം:അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായെങ്കിൽ അതിന്റെ കാരണം കണ്ടെത്തണം. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |