
തൃശൂർ: അടിയന്തരാവസ്ഥയെ തുറന്നു കാട്ടുന്ന മിസ നാടകത്തെ വക്രീകരിച്ചതിന് പിന്നിൽ കോൺഗ്രസ് - ലീഗ് - ബി.ജെ.പി ഗൂഢ സഖ്യമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡന്റ് വി.വസീഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമ്മേളന മികവ് തകർക്കാനും യുവജന പ്രസ്ഥാനത്തെ കരിവാരിത്തേയ്ക്കാനുമുള്ള വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രി വി.ഡി.സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ എം.ഡി.എം.എ
കോ-ഓർഡിനേറ്ററായി മാറിയത് പുറത്തു വന്നിരുന്നു. ഈ സംഘമാണോ പിന്നിലെന്ന് അന്വേഷിക്കണം. നാടകത്തിലെ ഒരു രംഗം അടർത്തിയെടുത്ത് സിനിമാപ്പാട്ടുമായി ചേർത്ത് അശ്ലീലമായി അവതരിപ്പിച്ചത് മനോവൈകൃതമാണ്. കോൺഗ്രസ് നേതാവ് എഡിറ്റ് ചെയ്ത രംഗം ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് നേതാക്കളും പ്രചരിപ്പിക്കുകയാണ്..
ഡി.വൈ.എഫ്.ഐ, സി.പി.എം വനിതാ നേതാക്കളുടെ ചിത്രങ്ങൾ വെട്ടിയൊട്ടിച്ച് വക്രീകരിക്കുന്നു.
തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ പെൺകുട്ടിക്കെതിരെയും കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ മോശം പരാമർശം നടത്തി. അടിയന്തരാവസ്ഥക്കാലത്ത് കലാകാരി സ്‌നേഹലതാ റെഡ്ഡിയെ തടവറയിൽ ശാരീരിക മാനസിക പീഡനമേല്പിച്ച അധികാര പ്രഭുക്കൾക്കെതിരെയുള്ളതാണ് കോഴിക്കോട് ചിലങ്ക അവതരിപ്പിച്ച 'മിസ-അവസാന ശ്വാസത്തിന്റെ രാഷ്ട്രീയം' എന്ന നാടകം. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ വേട്ടയാടൽ നടക്കുന്ന സാഹചര്യത്തിൽ ,ഈ നാടകം സംസ്ഥാന സമ്മേളന വേദിയിൽ ഇന്ന് വീണ്ടും അവതരിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |