
കൊച്ചി: സ്ത്രീ ശാക്തീകരണം എന്നതിനർത്ഥം അവരുടെ വ്യക്തിത്വവും അഭിലാഷങ്ങളും നേട്ടങ്ങളും അന്തസോടെ അംഗീകരിക്കലാണെന്ന് ഹൈക്കോടതി. സ്ത്രീയോടുള്ള അധിക്ഷേപത്തെ പിന്താങ്ങുന്ന സമൂഹം പ്രകടമാക്കുന്നത് അനീതിയല്ലാതെ മറ്റൊന്നുമല്ലെന്നും ജസ്റ്റിസ് സി.എസ്. ഡയസ് അഭിപ്രായപ്പെട്ടു. അപവാദം, സ്വഭാവഹത്യ, സദാചാര പൊലീസിംഗ് തുടങ്ങിയ മാർഗങ്ങൾ പിന്തിരിപ്പൻ സമൂഹമാണ് സ്വീകരിക്കുന്നതെന്നും കോടതി പറഞ്ഞു.
സാമ്പത്തിക നേട്ടത്തിന് വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന് ആരോപിച്ച് നടിയും 'അമ്മ" പ്രസിഡന്റുമായ ശ്വേത മേനോനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. തോപ്പുംപടി സ്വദേശിയുടെ പരാതിയിൽ സി.ജെ.എം കോടതി നിർദ്ദേശപ്രകാരമാണ് ശ്വേതയ്‌ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദാംശം ഇപ്പോഴാണ് പുറത്തുവന്നത്.
പൊതുസമൂഹം അംഗീകരിക്കുന്ന വനിതയുടെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനു പകരം പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നത് ബൗദ്ധിക ദാരിദ്ര്യമാണ് വെളിപ്പെടുത്തുന്നത്. പുരോഗമന സമൂഹം ഒരാളെ വിലയിരുത്തുന്നത് അയാളുടെ പ്രവൃത്തിയുടെ, സംഭാവനയുടെ അടിസ്ഥാനത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |