
ടെഹ്റാൻ: ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖത്തീബിനെ (64) വധിച്ചെന്ന് ഇസ്രയേൽ. രണ്ടു ദിവസത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ട മൂന്നാമത്തെ ഉന്നത നേതാവാണ്. ഇറാൻ ഇത് സ്ഥിരീകരിച്ചു.
അതേസമയം, ഇറാനിലെ ഏതു മുതിർന്ന നേതാവിനെയും ലക്ഷ്യമിടാൻ ഇസ്രയേൽ സൈന്യത്തിനു അധികാരം നൽകി. ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി, ബാസിജ് പാരാമിലിട്ടറി വിഭാഗം തലവൻ ഗോലംറേസ സുലൈമാനി എന്നിവരെ ചൊവ്വാഴ്ച ഇസ്രയേൽ വധിച്ചിരുന്നു.
രാജ്യത്തെ ശക്തരായ നേതാക്കളിൽ ഒരാളായിരുന്ന ലാരിജാനിയെ വധിച്ചതിനു പിന്നാലെ ഇറാൻ ഇന്നലെ പുലർച്ചെ ഇസ്രയേലിൽ അതിശക്തമായ മിസൈലാക്രമണം നടത്തി. ടെൽ അവീവിനു സമീപം രണ്ടുപേർ കൊല്ലപ്പെട്ടു. ബഹ്റൈൻ, ഇറാക്ക്, ജോർദ്ദാൻ, കുവൈറ്റ്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് ബേസുകളെയും ഇറാൻ ലക്ഷ്യമിട്ടു. ഇവിടങ്ങളിൽ ആളപായമില്ല.
അതിനിടെ, ഇറാന്റെ സൗത്ത് പാർസ് പ്രകൃതി വാതക കേന്ദ്രത്തിനുനേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ യു.എസ് ബോംബിട്ടു. ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 3,000 കടന്നു.
ഇറാന് സഹായവുമായി ഇന്ത്യ
ഇറാന് സഹായവുമായി ഇന്ത്യ രംഗത്തെത്തി. ഇറാനിലെ സന്നദ്ധ സംഘടനയായ ഇറാനിയൻ റെഡ് ക്രെസന്റ് സൊസെറ്രിക്ക് ആദ്യ ബാച്ച് സാമഗ്രികൾ കൈമാറി. ജീവൻരക്ഷാ മരുന്നുകളടക്കം മെഡിക്കൽ സാമഗ്രികളാണ് നൽകിയത്. ഇന്ത്യയിലെ ഇറാൻ എംബസി ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് സംഭാവനകളും സ്വീകരിച്ചു തുടങ്ങി. എംബസിയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിൽ സംഭാവനകൾ അയയ്ക്കാം. ഇന്ത്യയുടെ പിന്തുണയ്ക്ക് ഇറാൻ നന്ദി അറിയിച്ചു.
അക്കൗണ്ടിന്റെ പേര് : Embassy of Iran
അക്കൗണ്ട് നമ്പർ : 11084232535
ഐ.എഫ്.എസ്.സി കോഡ് : SBIN0000691
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |