
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് സ്‌കൂളുകളിൽ അദ്ധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് യോഗ്യത നിർബന്ധമല്ലെന്ന് സംസ്ഥാന സർക്കാർ ഉത്തരവ്. ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഇളവനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഉത്തരവിറക്കുന്നത് ഇതാദ്യമാണ്.
സുപ്രീം കോടതി ഉത്തരവുകൾ അടിസ്ഥാനമാക്കിയാണ് സർക്കാർ തീരുമാനം. കാസർകോട് ഭാഷാ ന്യൂനപക്ഷ സ്‌കൂളായ കുന്താർ എ.യു.പി.എസിലെ പ്രഥമാധ്യാപിക ദാക്ഷായണി എ.കെയുടെ നിയമനം അംഗീകരിച്ച ഉതതരവിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് 2014ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. 2025ൽ ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് നിയമനങ്ങൾക്ക് ടെറ്റ് നിർബന്ധമാക്കിയപ്പോഴും, ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളെ ഒഴിവാക്കിയാണ് ഏഴംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.2026 മേയ് 29ലെ പുനഃപരിശോധനാ ഉത്തരവിലും ന്യൂനപക്ഷ സ്‌കൂളുകൾക്ക് ഇത് ബാധകമാക്കിയിരുന്നില്ല.
കുന്താർ എ.യു.പി സ്‌കൂളിലെ പ്രഥമാധ്യാപികയായി മാനേജർ നിയമിച്ച ദാക്ഷായണിക്ക കെ-ടെറ്റ് യോഗ്യതയില്ലാത്തതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയമനാംഗീകാരം നിരസിച്ചിരുന്നു. ഇതിനെതിരെ സ്‌കൂൾ മാനേജർ നൽകിയ പരാതി പരിഗണിച്ചാണ് സർക്കാരിന്റെ ഉത്തരവ്. സുപ്രീം കോടതി വിശാല ബെഞ്ചിന്റെ അന്തിമ തീരുമാനം വരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ടെറ്റ് യോഗ്യത നിർബന്ധമാക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. ചേലക്കര എൽ.എഫ്.ജി.എച്ച്.എസ് അടക്കമുള്ള ന്യൂനപക്ഷ സ്‌കൂളുകളിൽ കെ- ടെറ്റില്ലെന്ന കാരണത്താൽ മുമ്പ് പ്രഥമാധ്യാപക സ്ഥാനക്കയറ്റങ്ങളും നിയമനങ്ങളും നിരസിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തെ 3500 ഓളം എയ്ഡഡ് സ്‌കൂളുകൾക്കാണ് ന്യൂനപക്ഷ പദവിയുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |