
കണ്ണൂർ: പയ്യന്നൂർ എം.എൽ.എ വി.കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എയും സി.പി.എം സ്ഥാനാർത്ഥിയുമായിരുന്ന ടി.ഐ.മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാജ പ്രചാരണത്തിലൂടെ തന്നെ പരാജയപ്പെടുത്തിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടു.
ഹർജിയിൽ ഹൈക്കോടതി വി.കുഞ്ഞികൃഷ്ണനു നോട്ടീസ് നൽകി. രക്തസാക്ഷി ഫണ്ട് കള്ളനെന്ന് മുദ്രകുത്തി തനിക്കെതിരെ അടിസ്ഥാനരഹിതമായ പ്രചാരണം അഴിച്ചുവിട്ട് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചെന്നാണ് മധുസൂദനന്റെ ആരോപണം. 7487 വോട്ടുകൾക്കാണ് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച കുഞ്ഞിക്കൃഷ്ണൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി മധുസൂദനനെ തോൽപ്പിച്ചത്.
അതേസമയം, മധുസൂദനന്റെ ഹർജിയിലുള്ള അപാകതകൾ പരിഹരിച്ച് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
ആർക്കും കേസുകൊടുക്കാം: വി.കുഞ്ഞികൃഷ്ണൻ
തിരഞ്ഞെടുപ്പ് വിധിക്കെതിരെ ആർക്കും കോടതിയെ സമീപിക്കാമെന്നും നിയമപരമായി മറുപടി നൽകുമെന്നും വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |