
തിരുവനന്തപുരം: വയനാട്ടിലേക്കുള്ള സ്ഥലംമാറ്റത്തിനെതിരേ പൊലീസ് സംഘടനയുടെ ഇടത് നേതാവ് നൽകിയ അപ്പീൽ സർക്കാർ തള്ളി. വയനാട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുള്ള മാറ്റത്തിനെതിരേ ഡിവൈ.എസ്.പി ഡി.കെ പൃഥ്വിരാജാണ് അപ്പീൽ നൽകിയത്. 2027ജനുവരിയിൽ വിരമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, സ്ഥലംമാറ്റം ചോദ്യം ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സ്വന്തം ജില്ലയായ തിരുവനന്തപുരത്ത് തന്നെ നിയമനം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചു. പൊതുതാത്പര്യവും ഭരണസൗകര്യവും കണക്കിലെടുത്താണ് സ്ഥലംമാറ്റമെന്ന് സർക്കാർ വിലയിരുത്തി. സുഗമമായ പ്രവർത്തനത്തിന് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടതുണ്ടെന്നും നിരവധി ഉദ്യോഗസ്ഥർ ഉൾപ്പെട്ട പൊതുസ്ഥലംമാറ്റ പ്രക്രിയയുടെ ഭാഗമായാണിതെന്നും സർക്കാർ വ്യക്തമാക്കി. വിരമിക്കാറായെന്ന കാരണത്താൽ മാത്രം ഒരു ഉദ്യോഗസ്ഥന് സ്ഥലംമാറ്റത്തിൽ നിന്ന് ഇളവ് നൽകാൻ വ്യവസ്ഥയില്ല. ഇഷ്ടമുള്ള സ്ഥലത്ത് നിയമനം ആവശ്യപ്പെടാൻ അവകാശമില്ല. വ്യക്തിപരമായ അഭ്യർത്ഥനയേക്കാൾ ഭരണസൗകര്യത്തിനും, പ്രവർത്തന ക്ഷമതയ്ക്കും, പൊതു താത്പര്യത്തിനുമാണ് മുൻഗണനയെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ തള്ളി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയത്. പൊലീസ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവാണ് പൃഥ്വിരാജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |