
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സഹകരണ സോളാർ പദ്ധതിയിൽ അട്ടിമറി. സഹകരണ മന്ത്രിയോ ഓഫീസോ അറിയാതെ ഉദ്യോഗസ്ഥർ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയതോടെ, ഭൂരിഭാഗം സഹകരണ സംഘങ്ങളും പദ്ധതിയിൽ നിന്ന് പുറത്തായി. ലാഭത്തിലുള്ള സംഘങ്ങൾക്ക് മാത്രമേ സഹകരണ പദ്ധതിയുടെ ആനുകൂല്യം നൽകുകയുള്ളൂ എന്ന വ്യവസ്ഥ കൊണ്ടു വന്നതോടെയാണ് '100 ശതമാനം ഊർജ്ജ സ്വയം പര്യാപ്ത ഗ്രാമങ്ങൾ' എന്ന പദ്ധതിയിൽ നിന്ന് 13000ത്തോളം സംഘങ്ങൾ
പുറത്തായത്.
സംഘങ്ങൾക്ക് പദ്ധതി വിഹിതം കുറയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ചില ഉദ്യോഗസ്ഥരാണ് ഈ മാനദണ്ഡം കൊണ്ടു വന്നതെന്നാണ് സൂചന. സംസ്ഥാനത്തെ 20139
സഹകരണ സംഘങ്ങളിൽ 35 ശതമാനം മാത്രമാണ് ലാഭത്തിലുള്ളത്. സഹകരണ സംഘം രജിസ്ട്രാർ, ജില്ലാ ജോയിന്റ് രജിസ്ട്രാർമാരെ കത്ത് വഴിയാണ് പദ്ധതിയുടെ
വിവരം അറിയിക്കുന്നത്. ഇതു സംബന്ധിച്ച ഒരറിയിപ്പും സംഘങ്ങൾക്ക് ലഭിച്ചിട്ടില്ല. .
സംഘങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സോളാർ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഊർജ്ജം ഉൽപ്പാദിപ്പിക്കാനുള്ള ചെലവിന്റെ 90 ശതമാനം വിവിധ വായ്പകളും സബ്സിഡിയുമായി സംഘങ്ങൾക്ക് ലഭിക്കും. 10 ശതമാനം മാത്രം സംഘങ്ങൾ മുടക്കിയാൽ മതി. പദ്ധതി നടപ്പാക്കിത്തുടങ്ങിയാൽ വായ്പ തിരിച്ചടയ്ക്കണം.
മൊത്തം ചെലവിന്റെ 50 ശതമാനം സർക്കാരിൽ നിന്നുള്ള വായ്പയാണ്. 15 ശതമാനം ബാങ്ക് വായ്പയായി ലഭിക്കും. 25 ശതമാനം സബ്സിഡിയാണ്. 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള കെട്ടിടം സ്വന്തമായുണ്ടായുള്ള സംഘങ്ങൾക്ക് സഹായം ലഭിക്കുമെന്നായിരുന്നു പദ്ധതി രേഖ. ശമ്പളം ലഭിക്കുന്ന സെക്രട്ടറിയുണ്ടായിരിക്കണം, കഴിഞ്ഞ 3 വർഷമായി ലാഭത്തിൽ പ്രവർത്തിക്കണം എന്നിവയാണ് മറ്റ് നിബന്ധനകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |