
കണ്ണൂർ: ആൾമാറാട്ടം നടത്തി പെൻഷൻ കൈപ്പറ്റിയെന്ന് വ്യാജവാർത്ത നൽകിയ മാദ്ധ്യമങ്ങൾക്ക് എതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവുമായ പി.കെ.ശ്രീമതി മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു. ജനം ടി.വി, ഭാരത് ലൈഫ്, കർമ്മ ന്യൂസ്, സുദിനം എന്നീ മാദ്ധ്യമങ്ങളാണ് എതിർ കക്ഷികൾ.
കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ ഫയൽ ചെയ്ത ക്രിമിനൽ കേസിൽ ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്ന് ശ്രീമതിയുടെ അഭിഭാഷകനായ ബി.പി. ശശീന്ദ്രൻ പറഞ്ഞു.
നാലിന് ഓൺലൈനിലൂടെ വെരിഫിക്കേഷൻ നടപടിയുണ്ടെന്നും അതിന് ശേഷമായിരിക്കും കേസ് വിളിക്കുകയെന്നും പി.കെ.ശ്രീമതി പറഞ്ഞു. താൻ പെൻഷൻ കൈയിട്ടു വാരുകയാണെന്നാണ് പല വാർത്തകളിലും വന്നത്. വളരെ വികൃതമായ രീതിയിൽ തന്നെ ചിത്രീകരിക്കാൻ ശ്രമിച്ചു. ഇവരുടെ പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്.
ഫോണിൽ ബന്ധപ്പെടുക പോലും ചെയ്യാതെയാണ് വാർത്തകൾ പടച്ചുവിട്ടത്. ആ വാർത്ത കുടുംബത്തിലും പാർട്ടിയിലുമെല്ലാം വലിയ വിഷമമുണ്ടാക്കി. അതുകൊണ്ട് കേസുമായി ശക്തമായി മുന്നോട്ട് പോകാനാണ് തന്റെയും പാർട്ടിയുടെയും തീരുമാനം. മുൻപ് പല കേസുകളും ക്ഷമാപണം നടത്തിയതിന്റെ പേരിൽ പിൻവലിച്ചിട്ടുണ്ട്. പരിധിവിട്ട അക്രമണമാണ് ഈ വിഷയത്തിൽ നടന്നതെന്നും ശ്രീമതി പറഞ്ഞു. മുൻ എം.എൽ.എ പി.ആർ. കൃഷ്ണന്റെ ഭാര്യയാണെന്ന് വ്യാജ അപേക്ഷ നൽകി പി.കെ. ശ്രീമതി പെൻഷൻ കൈപ്പറ്റുന്നു എന്നായിരുന്നു ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |