
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് നൂറു പുത്തൻ ബസ് നൽകാമെന്ന ഓഫറുമായി, ലാഭത്തിൽ പ്രവർത്തിക്കുന്ന നൂറോളം സഹകരണ സ്ഥാപനങ്ങൾ. ചില സ്ഥാപനങ്ങൾ രണ്ട് ബസ് സ്പോൺസർ ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. കലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ കൈമാറിയതിനെ തുടർന്നാണ് കൂടുതൽ സ്ഥാപനങ്ങൾ സന്നദ്ധത അറിയിച്ചത്. ഗതാഗതമന്ത്രി സി.പി.ജോണിനോട് നേരിട്ടും അദ്ദേഹത്തിന്റെ ഓഫിസിൽ വിളിച്ചുമാണ് ബസ് വാങ്ങാനുള്ള പണം നൽകാമെന്ന് അറിയിച്ചത്.
സഹകരണസംഘങ്ങൾക്ക് പൊതുനന്മ ഫണ്ട് (സി.എസ്.ആർ.ഫണ്ട്) കെ.എസ്.ആർ.ടി.സിയെ പിന്തുണയ്ക്കാനായി വിനിയോഗിക്കാൻ അനുമതി നൽകുന്നത് പരിഗണനയിലാണ്. അനുകൂല ഉത്തരവ് ഉടനുണ്ടാകും. അഞ്ച് പൈസ ചെലവില്ലാതെ ബസുകൾ ലഭ്യമാക്കാൻ ജൂണിലാണ് ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കിയത്.കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ, ഗ്രൂപ്പുകൾ തുടങ്ങിയവരിൽ നിന്നും ബസുകൾ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. സ്പോൺസർക്ക് അവരുടെ പരസ്യം ബസിനകത്തും പുറത്തും പതിക്കാം. ബസ് ഡിസൈൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കമ്പനികളുടെ താൽപര്യം കൂടി പരിഗണിക്കും. സ്പോൺസർ പറയുന്ന റൂട്ടിന് മുൻഗണന നൽകും.
ആദ്യ ലക്ഷ്യം 2000 ബസ്
നേട്ടം 800 കോടി
ആദ്യഘട്ടത്തിൽ 2000 ബസുകൾ ഇത്തരം പദ്ധതികളിലൂടെ ലഭ്യമാക്കാനാണ് ഗതാഗതവകുപ്പിന്റെ ലക്ഷ്യം. അഞ്ച് വർഷത്തിനുളളിൽ 5,000 ആക്കും.
വ്യക്തികൾക്ക് പ്രിയപ്പെട്ടവരുടെ സ്മരണയ്ക്കായും ബസ് ഉപയോഗിക്കാം. പ്രിയപ്പെട്ടവരുടെ പേരും ചിത്രവും ബസിൽ പതിക്കാം. ബസ് വാങ്ങാനുളള പണം നൽകിയാൽ മതി. 36 ലക്ഷം മുതൽ 43 ലക്ഷം വരെയാണ് പുതിയ ഡീസൽ ബസിന്റെ വില. 40 ലക്ഷം കണക്കാക്കിയാൽ 2000 ബസിന് 8,00 കോടി വേണം.
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന്റെ വഴി പിന്തുടരാൻ മറ്റ് സഹകരണ പ്രസ്ഥാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും മുന്നോട്ടുവരണം
-സി.പി.ജോൺ,
ഗതാഗതമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |