
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ മരുന്നുകളും ശസ്ത്രക്രിയ സാമഗ്രികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നശിക്കുന്നു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ)ന്റെ ഗോഡൗണുകളിൽ സംഭരിച്ചുവച്ചവയാണിവ. 50 കോടിയോളം രൂപ വിലവരുമെന്നാണ് പ്രാഥമിക വിവരം.
സംഭവം പുറത്തുവന്നതോടെ അന്വേഷിക്കാൻ മന്ത്രി കെ. മുരളീധരൻ നിർദ്ദേശിച്ചു. മരുന്നുകൾക്കും ശസ്ത്രക്രിയ സാമഗ്രികൾക്കും പുറമേ കൊവിഡ് കാലത്ത് വാങ്ങിയ പി.പി.ഇ കിറ്റുകളുമുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഗോഡൗണുകളിലാണ് കാലാവധികഴിഞ്ഞ മരുന്നുകളും മറ്റു ചികിത്സാസാമഗ്രികളും അലങ്കോലമായി ശേഷിക്കുന്നത്. കാലഹരണപ്പെട്ട ഇവ ഒഴിവാക്കാനും ലക്ഷങ്ങൾ വേണ്ടിവരും. മരുന്നുകളുടെ സംഭരണം, ഗോഡൗൺ സംവിധാനം, വിതരണം എന്നിവയിൽ കെ.എം.എസ്.സി.എല്ലിനുണ്ടായ വീഴ്ച കൃത്യമായി കണ്ടെത്തണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. കാലഹരണപ്പെട്ട മരുന്നുകൾ ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കുന്നതിനായി ഈ കാലയളവിൽ ചെലവഴിച്ച തുകയടക്കം വീഴ്ചകൾ തെളിവ് സഹിതം ശേഖരിക്കണം. ഇത്തരം പാഴ്ചെലവുകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കർശന നടപടി: കെ. മുരളീധരൻ
മരുന്നുകൾ വാങ്ങിക്കൂട്ടി പൊതു പണം പാഴാക്കിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കെ.എം.എസ്.സി.എല്ലിന്റെ 10 വർഷത്തെ എല്ലാ ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. കാലഹരണപ്പെട്ട മരുന്നുകളുടെ അളവും മൂല്യവും, മരുന്നുകൾ സംഭരിക്കാനും കാലഹരണപ്പെടാനും ഇടയായ സാഹചര്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |