
തിരുവനന്തപുരം : ആവശ്യമായ തിരുത്തലുകൾ വരുത്തി സംസ്ഥാനത്തെ പാർട്ടി സംവിധാനം അടിമുടി പുതുക്കിപ്പണിയുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടു സി.പി.എം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ സംഘടനാപരമായ മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ട് നടക്കുന്ന വിപുലീകൃത യോഗത്തിൽ ഇക്കാര്യങ്ങൾ
വിശദമായി ചർച്ച ചെയ്യും. അതിനനുസരിച്ചുള്ള മാറ്റങ്ങൾ മേൽ ഘടകം മുതൽ കീഴ്ഘടകങ്ങൾ വരെ നടപ്പാക്കുമെന്നും, സി.പി.എം സംസ്ഥാന സമിതി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ ഗോവിന്ദൻ വിശദമാക്കി.ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. മാറ്റം കൊണ്ടുവരുക എന്നതിനർത്ഥം സെക്രട്ടറി മാറുമെന്നല്ല, അത് മാദ്ധ്യമങ്ങളുടെ ആഗ്രഹമാണ്.. താനുൾപ്പെടെ എങ്ങനെ മാറണമെന്നതിന് വ്യക്തമായ കാഴ്ചപ്പാട് യോഗത്തിൽ രൂപപ്പെടുത്തും.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ പിടിപ്പുകേടു മൂലം സംഭവിച്ചതാണ്. പ്രാർത്ഥിച്ചാൽ കറന്റ് കട്ട് ഒഴിവാകില്ലെന്ന് മന്ത്രിക്കറിയാം. അടിക്കടിയുണ്ടാകുന്ന പവർകട്ടിനെതിരെ നാളെ പ്രാദേശിക കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗവും വീടുകളിൽ രാത്രി ഏഴു മണിക്കു മെഴുകുതിരി കത്തിച്ചു പ്രതിഷേധവും സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ .1534 കോടി സർക്കാർ വെട്ടിക്കുറച്ചു.സർക്കാരിന്റെ
തെറ്റായ നിലപാടിനെതിരെ 30 നു സെക്രട്ടേറിയറ്റിലേക്ക് ഇടത് ജനപ്രതിനിധികളുടെ മാർച്ചും, ആഗസ്റ്റ് ഒന്ന് ,മൂന്ന് തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിൽ പ്രതിഷേധവും സംഘടിപ്പിക്കും.പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കെതിരെ തെറ്റായ വാർത്ത പ്രചരിപ്പിച്ച മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |