
തിരുവനന്തപുരം: എൻ.എസ്.എസിൽ ഇപ്പോൾ ജനാധിപത്യമില്ലെന്നും അതിൽ ഇത്തിൾക്കണ്ണികൾ പിടിമുറുക്കിയിരിക്കുകയാണെന്നും മുൻ മന്ത്രി കെ.ബി.ഗണേശ് കുമാർ.
മന്നത്ത് ആചാര്യൻ സ്വന്തം ചെറുമകൾക്ക് ജോലി നിഷേധിച്ച സ്ഥാനത്ത് ഒരു കുടുംബത്തിലെ 43 പേർക്കാണ് ജോലി നൽകിയത്. എൻ.എസ്.എസിന് വേണമെങ്കിൽ മെഡിക്കൽ കോളേജ് തുടങ്ങാമായിരുന്നു. നേതൃത്വത്തിലുള്ള ആളിന്റെ വീട്ടിൽ മതിയായ യോഗ്യത ഉള്ളവരില്ലാത്തതിനാൽ മെഡിക്കൽ കോളേജ് വേണ്ടെന്നുവച്ചു. വിദേശ രാജ്യങ്ങളിൽ ഐ.ടി മേഖലയിൽ സമുദായത്തിൽ നിന്നുള്ള എത്രയോ പേർ പ്രവർത്തിക്കുന്നു. എന്നിട്ടും എൻ.എസ്.എസിന് സ്വന്തമായി ഒരു ഐ.ടി പാർക്ക് തുടങ്ങാനായോ. ചായക്കട തുടങ്ങാനാണ് ജനറൽ സെക്രട്ടറി പറഞ്ഞത്. മന്നം റിസർച്ച് ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന 'ദേവദാരുവിലെ ഇത്തിൾക്കണ്ണികൾ" എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗണേശ് കുമാർ.
മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് എല്ലാവർക്കും അവകാശമുണ്ട്. മന്നം സമാധി തുറന്നു നൽകിയില്ലെങ്കിൽ സമരം തുടങ്ങണമെന്നും ഗണേശ് കുമാർ പറഞ്ഞു. നടൻ അനൂപ്ചന്ദ്രൻ, ഡോ.സി.ആർ.വിനോദ് കുമാർ, അഡ്വ.ടി.കെ.ജി. നായർ, പ്രൊഫ.കോന്നി ഗോപകുമാർ, രാജ്മോഹൻ കൈമൾ, അനിൽമല്യത്ത്, ഡോ.ബ്രിഗേഡിയർ മോഹൻപിള്ള,അയർക്കുന്നം രാമൻനായർ, മന്നത്ത് പത്മനാഭന്റെ ചെറുമകൻ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |