ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിൽ ഇന്ന് ശ്രീരാമയന്ത്രം സ്ഥാപിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു, മാത അമൃതാനന്ദമയി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ. കായംകുളത്തു നിന്ന് പ്രത്യേക ട്രെയിനിലാണ് മാത അമൃതാനന്ദമയി ആശ്രമ അന്തേവാസികൾക്കൊപ്പം കഴിഞ്ഞദിവസം അയോദ്ധ്യയിലെത്തിയത്. ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, വിശ്വഹിന്ദു പരിഷത്ത് ഇന്റർനാഷണൽ പേട്രൺ ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ വൻസ്വീകരണമാണ് ഒരുക്കിയത്. ക്ഷേത്രത്തിലെ രണ്ടാം നിലയിലാണ് രാമയന്ത്രം സ്ഥാപിക്കുന്നത്. രാവിലെ 11ഓടെ രാഷ്ട്രപതി ക്ഷേത്രത്തിലെത്തിയേക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 51 പുരോഹിതരുടെ മന്ത്രോച്ചാരണങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങും. 5000ൽപ്പരം അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിൽ ഏർപ്പെട്ട 400ൽപ്പരം തൊഴിലാളികളെയും ഇന്ന് ആദരിക്കും. കനത്ത സുരക്ഷയാണ് അയോദ്ധ്യയിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. കാഞ്ചി കാമകോടി മഠം പീഠാധിപതി സ്വാമി വിജയേന്ദ്ര സരസ്വതിയുടെ നേതൃത്വത്തിൽ രണ്ടു വർഷം മുൻപാണ് ശ്രീരാമയന്ത്രം അയോദ്ധ്യയിലേക്ക് കൊണ്ടുവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |