
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ കോടതി രേഖകളിൽ കൃത്രിമത്വം. വാഹനാപകട ശേഷം ബഷീറിന്റെ ദേഹപരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണിത്. റിപ്പോർട്ടിൽ സിറാജ് പത്രത്തിലെ ജീവനക്കാരനായ സുൽഫിക്കറിന്റെ ഒപ്പാണ് പ്രതിഭാഗം ചോദ്യം ചെയ്തത്. പ്രതി ശ്രീറാം വെങ്കിട്ടരാമന് നൽകിയ റിപ്പോർട്ടിന്റെ പകർപ്പിൽ സാക്ഷിയുടെ ഒപ്പ് ഉണ്ടായിരുന്നില്ല. കോടതി രേഖകളിൽ സാക്ഷിയുടെ ഒപ്പ് കാണപ്പെട്ടത് പ്രതിഭാഗം ചോദ്യം ചെയ്തു.
കോടതി രേഖകളിൽ പൊലീസ് വരുത്തിയ ഈ തിരുത്ത് കേസ് ദുർബ്ബലമാക്കാൻ ഇടയുണ്ട്. അപകട സമയം വാഹനം ഓടിച്ചിരുന്നത് വാഹന ഉടമയായ വഫ ഫിറോസ് ആണെന്ന് പൊലീസിന് മൊഴി നൽകിയിരുന്ന സാക്ഷി കോടതിയിൽ മൊഴിമാറ്റി. സിറാജ് പത്രത്തിലെ ജീവനക്കാരനായ ശ്രീജിത്ത് ആണ് മൊഴി മാറ്റിയത്. നാലാം അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി ബി. എസ്. രാജേഷ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |