
തിരുവനന്തപുരം: പി.എസ്.സിയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലഭിച്ച വിവരങ്ങൾ പലതും പുറത്തുപറയാനാവുന്നതല്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഗൗരവതരമായ അന്വേഷണം നടക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളുണ്ടാവും. 9 വർഷമായി ചെയർമാന്റെ ഔദ്യോഗിക വാഹനത്തിന് യാത്രാരേഖകളില്ലാത്തതും പരിശോധിക്കും.
500 ഒഴിവുകളുണ്ടെന്ന നിലയിലാണ് എൽ.പി.എസ്.ടി പരീക്ഷ നടത്തിയത്. 15000പേരുടെ റാങ്ക് ലിസ്റ്റുണ്ടാക്കി. ആ സമയത്ത് 1131 അദ്ധ്യാപകർക്ക് ഡിവിഷൻ ഫാൾ കാരണം ജോലി നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. അവരെ സംരക്ഷിക്കേണ്ടതിനാൽ ശരിക്കും ഒഴിവുകൾ ഉണ്ടായിരുന്നില്ല. ഇല്ലാത്ത വേക്കൻസിയിലാണ് പരീക്ഷ നടത്തിയത്. ഇപ്പോൾ നിയമനം യു.ഡി.എഫ് സർക്കാരിന്റെ ബാദ്ധ്യതയായി. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1: 40 ആയിരുന്നത് 1:30ആയി കുറച്ചിട്ടുണ്ട്. അത് 1:25 ആക്കണമെന്നാണ് ആവശ്യം. സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറയുകയാണ്. എൽ.പി.എസ്.ടി സമരക്കാരുമായി മൂന്നുവട്ടം വിദ്യാഭ്യാസ മന്ത്രിയും ഒരു വട്ടം മുഖ്യമന്ത്രിയും ചർച്ച നടത്തി. പരിഹാരത്തിന് രണ്ടുമാസം സാവകാശം തേടി മന്ത്രിയുടെ അഡി.പ്രെൈവറ്റ് സെക്രട്ടറി സമരപ്പന്തലിലെത്തി കത്ത് നൽകി. ആറ് റൗണ്ട് സർക്കാർ ഇടപെട്ടു. സമരത്തെ അധിക്ഷേപിക്കുകയോ സമരക്കാരെ കുറ്റപ്പെടുത്തുകയോ അല്ല ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |