
തിരുവനന്തപുരം: ടെറസിലെ കൂൺകൃഷിയായിരുന്നു അഖിലിന്റെ ആത്മവിശ്വാസം. സുഹൃത്തുക്കളായ സഹദിനോടും അൻസിലിനോടും അതു പങ്കിട്ടപ്പോൾ ലക്ഷങ്ങൾ മാസവരുമാനം കിട്ടുന്ന മാർഗം തുറന്നു. ആറു മാസം മുൻപ് തുടങ്ങിയ ഹൈടെക്ക് കൂൺകൃഷിയിലൂടെ ഇപ്പോൾ മാസം അഞ്ചു മുതൽ 10 ലക്ഷം രൂപവരെ വരുമാനമുണ്ട്.
തിരുവനന്തപുരം നെയ്യാറ്റിൻകര അയനിവില വീട്ടിൽ ജി.പി. അഖിലും കൊല്ലം കരുനാഗപ്പള്ളി വഴുതാനത്തറയിൽ എസ്. മുഹമ്മദ് സഹദും കോട്ടയം പൊൻകുന്നം വാഴക്കാല വീട്ടിൽ കെ.എ. അൻസിലും ഒന്നിച്ചാണ് ഡിഗ്രിക്ക് പഠിച്ചത്. കോട്ടയം സി.എം.എസ് കോളേജിൽ അഖിൽ ബി.എ ഹിസ്റ്ററിയും സഹദ് ബി.എ. ഇംഗ്ലീഷും അൻസിൽ ബി.എ ഇക്കണോമിക്സുമാണ് പഠിച്ചത്. താമസം ഒരേ ഹോസ്റ്റൽ മുറിയിലും.
ആറു വർഷം മുൻപാണ് അഖിൽ കൂൺകൃഷി നടത്തി വിജയിച്ചത്. അൻസിലും സഹദും സുഹൃത്തുക്കളായതോടെ ഇക്കാര്യം പങ്കുവച്ചു. ആറുമാസം മുൻപ് തൃശൂർ വടക്കാഞ്ചേരി മങ്ങാട് ഒന്നരയേക്കർ പാട്ടത്തിനെടുത്തു. 8,000 സ്‌ക്വയർ ഫീറ്റിൽ ഹോം മഷ്റൂം ഫാം തുറന്നു. കിലോയ്ക്ക് 400 മുതൽ 3,000 വരെ വിലയുള്ള കൂണുകളാണ് ഉത്പാദിപ്പിക്കുന്നത്.
വില്പന ഓൺലൈനിലും
ദിവസവും 100 കിലോയിലധികം വിളവെടുക്കും. മൊത്തമായും ചില്ലറയായും നേരിട്ടും വെബ്‌സൈറ്റിലൂടെയും വിൽക്കും. തൃശൂരിൽ മാത്രം ഹോം ഡെലിവെറിയുമുണ്ട്. കേന്ദ്ര സർക്കാരിന്റെ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിലൂടെ വായ്പയെടുത്തും നിക്ഷേപകരെ കണ്ടെത്തിയും മൂലധനം ഒരുക്കി. ഒപ്പം സ്വന്തം സമ്പാദ്യവും. ആദ്യം ബി.എം മഷ്റൂമിൽ (ബിപ്രോസ് മൈക്കോവേൾഡ് മഷ്റൂം പ്രൈവറ്റ് ലിമിറ്റഡ്) നിന്നാണ് വിത്തുകൾ വാങ്ങിയിരുന്നത്. ഇപ്പോൾ സ്വന്തം ലാബിലാണ് ഉത്പാദനം.
9 തരം കൂൺ
മിൽക്കി, ഓയ്സ്റ്റർ,ബട്ടൺ,യെല്ലോ ഓയ്സ്റ്റർ, പിങ്ക് ഓയ്സ്റ്റർ, ഷിറ്റാക്കെ, ലയൺസ്‌മെയ്ൻ, എനോക്കി, പേൾ ഓയ്സ്റ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |