
കൊച്ചി: ഭാഷയ്ക്ക് അതീതമായി സംഗീതപ്രേമികൾക്കിടയിൽ മലയാളം ഗാനങ്ങൾക്ക് ശ്രോതാക്കൾ ഏറിവരുന്നത് റെക്കാഡ് വേഗത്തിലാണ്. പ്രമുഖ മ്യൂസിക് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ. സ്‌പോട്ടിഫൈയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യൻ ഭാഷയും നമ്മുടെ മലയാളം തന്നെ.
2019 മുതൽ സ്പോട്ടിഫൈയിലെ മലയാള സംഗീതത്തിന്റെ കേൾവിക്കാരുടെ എണ്ണത്തിൽ 5,300 ശതമാനത്തിലധികം വർദ്ധനവുണ്ടായി. സിനിമാ പാട്ടുകൾക്കപ്പുറം സ്വതന്ത്ര സംഗീതത്തിനും ശ്രോതാക്കൾ ഏറെ. 2025ലെ സ്‌പോട്ടിഫൈ റാപ്ഡ് പട്ടികയിലെ മികച്ച 50 മലയാള ഗാനങ്ങളിൽ 12 എണ്ണവും സ്വതന്ത്ര ഗായകരുടേതാണ്. ശ്രോതാക്കൾ പ്രിയപ്പെട്ട ഗായകരെയും റാപ്പർമാരെയും തിരഞ്ഞുപിടിച്ച് കേൾക്കുകയാണ്. ആഗോളതലത്തിൽ തമിഴ് താരം സായ് അഭ്യങ്കറിന്റെ 'ആസ കൂട" (23 കോടിയിലധികം സ്ട്രീംസ്), ജിനിയുടെ 'സുകൂൺ" എന്നിവ നേടിയതുപോലെയുള്ള വൻ മുന്നേറ്റത്തിന് മലയാളി ഇൻഡി കലാകാരന്മാർക്കും ഇനി സാദ്ധ്യതയുണ്ട്.
ജെൻസീയുടെ താത്പര്യങ്ങളും സ്പോട്ടിഫൈ പരിഗണിക്കുന്നുണ്ട്. കേൾവിക്കാർക്ക് താത്പര്യമുള്ള പ്ലേലിസ്റ്റ് തയ്യാറാക്കുന്നതിൽ 63 ശതമാനം വർദ്ധനവും ഉണ്ട്. അതിനാൽ പാട്ടുകേൾക്കാൻ പുതുതലമുറ പണം മുടക്കാനും തയ്യാറാണ്.
പ്രതിഭകളെ വളർത്താൻ 'റഡാർ മലയാളം"
മലയാളം ഗാനങ്ങൾക്കുള്ള ആഗോള പ്രിയം കണക്കിലെടുത്ത് പുതിയഗായകരെ രാജ്യാന്തര തലത്തിലേക്ക് വളർത്താൻ സ്‌പോട്ടിഫൈ 'റഡാർ മലയാളം" എന്ന പ്ളാറ്റ്ഫോമും അവതരിപ്പിച്ചു. തത്സമയ അവതരണ അവസരങ്ങളടക്കം ഇതിൽ ലഭ്യമാകും. കൊച്ചിയിൽ കഴിഞ്ഞദിവസം നടന്ന റഡാർ മലയാളത്തിന്റെ ലോഞ്ചിംഗ് പരിപാടിയിൽ 200ൽപരം റാപ്പർമാർ പങ്കെടുത്തു. റഡാർ മലയാളം ആദ്യ സ്‌പോട്ട്‌ലൈറ്റ് കലാകാരിയായി തിരഞ്ഞെടുക്കപ്പെട്ടത് ഗായികയും ഗാനരചയിതാവുമായ ഹാനിയ നഫീസയാണ്.
പുതുതലമുറ മലയാള ഗായകരെയും ഗാനരചയിതാക്കളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് റഡാർ മലയാളത്തിന്റെ ലക്ഷ്യം.
ദ്രുവാങ്ക് വൈദ്യ
മ്യൂസിക് ആൻഡ് പോഡ്കാസ്റ്റ്‌സ് മേധാവി
സ്‌പോട്ടിഫൈ ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |